ന്യൂഡല്‍ഹി: മകളെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയതായി അഫ്താബ് അമീന്‍ പുനെവാല തന്നോട് പറഞ്ഞതായി കൊല്ലപ്പെട്ട ശ്രദ്ധ വാല്‍ക്കറുടെ പിതാവ് കോടതിയില്‍ മൊഴിനല്‍കി. കഴുത്ത് ഞെരിച്ച് കൊന്ന ശേഷം, അഫ്താബ് ഈര്‍ച്ചവാള്‍ വാങ്ങി ശ്രദ്ധയുടെ കൈമുറിച്ച് ചവറ്റുകുട്ടയില്‍ ഉപേക്ഷിച്ചതായും പിതാവ് ഡല്‍ഹി കോടതിയില്‍ മൊഴി നല്‍കി.
കഴിഞ്ഞ വര്‍ഷം മേയ് 18നാണ് പങ്കാളിയായ ശ്രദ്ധയെ അഫ്താബ് പുനെവാല കൊലപ്പെടുത്തിയത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം ശരീരഭാഗങ്ങള്‍ മുറിച്ചുമാറ്റുകയും ഫ്രിജില്‍ സൂക്ഷിക്കുകയുമായിരുന്നു. തുടര്‍ന്ന് നഗരത്തിലെ വിവിധ ഭാഗങ്ങളിലും അഫ്താബ് പുനെവാല ഉപേക്ഷിക്കുകയായിരുന്നു. പ്രതിയുടെ വീടിനു സമീപത്തെ കാട്ടില്‍ നിന്നാണ് ഭൂരിഭാഗം ശരീരഭാഗങ്ങളും പൊലീസ് കണ്ടെത്തിയത്. ശ്രദ്ധയെ കാണാനില്ലെന്നു കാട്ടി പിതാവ് വികാസ് മദന്‍ വാള്‍ക്കര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
മൂന്ന് വര്‍ഷമായി തന്റെ മകളോടൊപ്പം കഴിഞ്ഞ അഫ്താബ് തന്നെയാണ് ഈ ക്രൂരകൃത്യം നടത്തിയത്. അയാള്‍ പലതവണ മകളെ മര്‍ദിച്ചതായി താന്‍ പൊലീസില്‍ മൊഴി നല്‍കിയിരുന്നു. കൊലനടത്തി രണ്ട് ദിവസത്തിന് ശേഷം ശ്രദ്ധയുടെ അക്കൗണ്ടില്‍ നിന്ന് തുക പിന്‍വലിച്ചതായി പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ അഫ്താബ് സമ്മതിച്ചിരുന്നു. മകള്‍ എവിടെയെന്ന് ചോദിച്ചപ്പോള്‍ അവള്‍ ജീവിച്ചിരിപ്പില്ലെന്ന് അഫ്താബ് പറഞ്ഞപ്പോള്‍ തകര്‍ന്നുപോയെന്നും പിതാവ് പറഞ്ഞു.
മകളെ കൊലപ്പെടുത്തിയ ശേഷം ഒരു വുഡ്കട്ടര്‍, രണ്ട് ബ്ലേഡുകള്‍, ഹാമര്‍ തുടങ്ങിയ ഉപകരണങ്ങള്‍ പുനെവാല വാങ്ങിയതായും പിതാവ് മൊഴിനല്‍കി. ഇരുകൈത്തണ്ടകളും മുറിച്ച് ഒരു പ്ലാസ്റ്റിക് ബാഗിലാക്കി ഉപേക്ഷിച്ചു. 2020ല്‍ ഭാര്യ മരിച്ച സമയത്താണ് ശ്രദ്ധയോടൊപ്പം ആദ്യമായി പുനെവാലയെ കാണുന്നതെന്നും വികാസ് വാള്‍ക്കര്‍ പറഞ്ഞു. '2019ല്‍ പുനെവാലയുമായി ശ്രദ്ധയുടെ ബന്ധം കുടുംബം എതിര്‍ത്തിരുന്നു. എന്നാല്‍ 25 വയസ്സുള്ള സ്ത്രീക്ക് അവളുടെ ജീവിതം തെരഞ്ഞെടുക്കാനുള്ള അവകാശമുണ്ടെന്നായിരുന്നു അന്ന് അവള്‍ പറഞ്ഞത്. പക്ഷേ, എന്റെ മകളെ അവന്‍ ഇല്ലാതാക്കി.' ശ്രദ്ധയുടെ പിതാവ് വ്യക്തമാക്കി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ