നൂഹ് സംഘര്‍ഷം; അക്രമികള്‍ തമ്പടിച്ച ഹോട്ടല്‍ ഇടിച്ചുനിരത്തി, അറസ്റ്റിലായത് 216പേര്‍ (വീഡിയോ)

ഹരിയാനയില്‍ സംഘര്‍ഷമുണ്ടായ നൂഹ് ജില്ലയില്‍ ഇടിച്ചുനിരത്തല്‍ നടപടി തുടര്‍ന്ന് ഭരണകൂടം
ചിത്രം: എഎന്‍ഐ
ചിത്രം: എഎന്‍ഐ

നൂഹ്: ഹരിയാനയില്‍ സംഘര്‍ഷമുണ്ടായ നൂഹ് ജില്ലയില്‍ ഇടിച്ചുനിരത്തല്‍ നടപടി തുടര്‍ന്ന് ഭരണകൂടം. വിശ്വഹിന്ദു പരിഷത് റാലിക്ക് നേരെ കല്ലേറു നടത്താനായി ഒരുസംഘം ആളുകള്‍ കയറി നിന്ന ഹോട്ടല്‍ ജില്ലാ ഭരണകൂടം ഇടിച്ചുനിരത്തി. നൂഹിലെ സഹാറ ഹോട്ടല്‍ ആണ് ഞായറാഴ്ച രാവിലെ ഇടിച്ചു നിരത്തിയത്. 

റാലി കടന്നുപോയപ്പോള്‍, ഒരുസംഘം ആളുകള്‍ ഹോട്ടലിന്റെ മുകളിലത്തെ നിലയില്‍ നിന്ന് കല്ലെറിഞ്ഞതാണ് അക്രമ സംഭവങ്ങളുടെ തുടക്കം എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇന്നലെ 24 മെഡിക്കല്‍ സ്റ്റോറുകള്‍ ഉള്‍പ്പെടെ നിരവധി കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റിയിരുന്നു. 

അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനായി നേരത്തെ നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് സബ് കലക്ടര്‍ അശ്വനി കുമാര്‍ പറഞ്ഞു. സംഘര്‍ഷത്തില്‍ ഈ കടയുടമകളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. നേരത്തെ, നൂഹ് ജില്ലയിലും പരിസര പ്രദേശത്തുമായി 250 അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റിയിരുന്നു. 

പ്രദേശത്ത് കഴിഞ്ഞ തിങ്കളാഴ്ച വിശ്വഹിന്ദു പരിഷത് നടത്തിയ റാലിക്കിടെ നടന്ന അക്രമ സംഭവങ്ങളില്‍ ആറുപേര്‍ കൊല്ലപ്പെട്ടിരുന്നു. ജില്ലയില്‍ കര്‍ഫ്യുവില്‍ ഇളവ് അനുവദിച്ചതായി കലക്ടര്‍ അറിയിച്ചു. അവശ്യ സാധനങ്ങള്‍ വാങ്ങാനായി ഉച്ചയ്ക്ക് 12 മണിമുതല്‍ വൈകുന്നേരം മൂന്നു മണിവരെ സമയം അനുവദിച്ചതായും കലക്ടര്‍ വ്യക്തമാക്കി.

അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 104 എഫ്ഐആറുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 216പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിന് പത്തുപേര്‍ക്ക് എതിരെയും കേസെടുത്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com