1.8 കിലോമീറ്റര്‍ മാത്രം അകലെ, വിമാനങ്ങള്‍ തമ്മില്‍ നേര്‍ക്കുനേര്‍; 300 യാത്രക്കാരെ രക്ഷിച്ച് വനിതാ പൈലറ്റിന്റെ സമയോചിത ഇടപെടല്‍ 

വനിതാ പൈലറ്റിന്റെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് വിമാനങ്ങള്‍ തമ്മിലുള്ള കൂട്ടിയിടി ഒഴിവായി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: വനിതാ പൈലറ്റിന്റെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് വിമാനങ്ങള്‍ തമ്മിലുള്ള കൂട്ടിയിടി ഒഴിവായി. രണ്ടു വിമാനങ്ങളിലായി 300 യാത്രക്കാരാണ് ഉണ്ടായിരുന്നത്. 

ഇന്ന് ഉച്ചയ്ക്ക് ഡല്‍ഹി വിമാനത്താവളത്തിലാണ് സംഭവം. പ്രമുഖ കമ്പനിയായ വിസ്താര എയര്‍ലൈന്‍സിന്റെ രണ്ടു വിമാനങ്ങള്‍ തമ്മിലുള്ള കൂട്ടിയിടിയാണ് വനിതാ പൈലറ്റ് സോനു ഗില്ലിന്റെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് ഒഴിവായത്. അഹമ്മദാബാദ് - ഡല്‍ഹി വിമാനവും ഡല്‍ഹി- ബാഗ്‌ഡോഗ്ര വിമാനവുമാണ് നേര്‍ക്കുനേര്‍ വന്നത്. അഹമ്മദാബാദ്- ഡല്‍ഹി വിമാനത്തിലെ പൈലറ്റാണ് സോനു ഗില്‍.

ഡല്‍ഹി വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത അഹമ്മദാബാദ്- ഡല്‍ഹി വിമാനത്തിനോട് റണ്‍വേ മുറിച്ച് കടന്ന് പാര്‍ക്കിംഗ് ബേയില്‍ എത്താന്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ നിര്‍ദേശിച്ചു. അതേസമയം, വിസ്താര എയര്‍ലൈന്‍സിന്റെ തന്നെ മറ്റൊരു വിമാനമായ ഡല്‍ഹി-ബാഗ്ഡോഗ്ര വിമാനത്തോട്  അതേ റണ്‍വേയില്‍ നിന്ന് പറന്നുയരാന്‍ അനുമതി നല്‍കുകയും ചെയ്തു. വിമാനങ്ങള്‍ നേര്‍ക്കുനേര്‍ വരുന്നത് ശ്രദ്ധയില്‍പ്പെട്ട സോനു ഗില്‍ സമയോചിതമായി ഇടപെട്ട് അപകടം ഒഴിവാക്കുകയായിരുന്നു.

വിമാനങ്ങള്‍ തമ്മില്‍ 1.8 കിലോമീറ്റര്‍ അകലം മാത്രമാണ് ഉണ്ടായിരുന്നത്. പൈലറ്റ് എടിസിക്ക് ഉടന്‍ തന്നെ മുന്നറിയിപ്പ് നല്‍കിയത് കൊണ്ടാണ് അപകടം ഒഴിവായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് പിന്നാലെ ഡല്‍ഹി- ബാഗ്‌ഡോഗ്ര വിമാനത്തെ റണ്‍വേയില്‍ നിന്ന് പിന്‍വലിച്ച് പാര്‍ക്കിങ് ബേയിലേക്ക് മാറ്റി. എയര്‍ ട്രാഫിക് കണ്‍ട്രോളിലെ ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്ന് ഉണ്ടായ വീഴ്ചയാണ് വിമാനങ്ങള്‍ തമ്മില്‍ നേര്‍ക്കുനേര്‍ വരാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com