അച്ഛന്റെ സ്വത്ത് ചോദിച്ചില്ലെന്ന് ഉദയനിധി, മന്ത്രിയായത് അച്ഛന്റെ സ്വത്തിലാണോ എന്ന് നിര്‍മലാ സീതാരാമന്‍

ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രസഹായം ചോദിച്ച തമിഴ്നാടിനോട് കേന്ദ്രം എ ടി എം അല്ലെന്നായിരുന്നു നിര്‍മലാ സീതാരാമന്‍ നല്‍കിയ മറുപടി.
നിര്‍മലാ സീതാരാമന്‍, ഉദയനിധി സ്റ്റാലിന്‍/ ഫോട്ടോ: എഎന്‍ഐ ഫയല്‍
നിര്‍മലാ സീതാരാമന്‍, ഉദയനിധി സ്റ്റാലിന്‍/ ഫോട്ടോ: എഎന്‍ഐ ഫയല്‍

ചെന്നൈ: പ്രളയദുരിതം നേരിടുന്ന തമിഴ്നാടിന് കേന്ദ്രസഹായം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിനും കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമനുമായി വാക്‌പോരില്‍. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രസഹായം ചോദിച്ച തമിഴ്നാടിനോട് കേന്ദ്രം എ ടി എം അല്ലെന്നായിരുന്നു നിര്‍മലാ സീതാരാമന്‍ നല്‍കിയ മറുപടി. കേന്ദ്രമന്ത്രിയുടെ അച്ഛന്റെ സ്വത്തില്‍നിന്നല്ല പണം ചോദിച്ചതെന്നായി ഉദനിധി സ്റ്റാലിന്‍. ജനങ്ങളടച്ച നികുതിയില്‍നിന്ന് അര്‍ഹിക്കുന്ന വിഹിതമാണ് ചോദിച്ചതെന്നും സ്റ്റാലിന്‍ പറഞ്ഞു. 

ഇങ്ങനെ സംസാരിക്കുന്നവര്‍ ഇന്നിരിക്കുന്ന സ്ഥാനത്ത് എത്തിയത് അവരുടെ അച്ഛന്റെ സ്വത്തുകൊണ്ടാണെന്ന് പറയാമോ എന്നായി നിര്‍മലാ സീതാരാമന്‍. തെരഞ്ഞെടുക്കപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ ഒരു ബഹുമാനം അര്‍ഹിക്കുന്നുണ്ട്. സാഹിത്യ സംഭാവനകളുടെ പേരില്‍ പ്രശസ്തനായ ഒരാളുടെ കൊച്ചുമകനാണ് ഇങ്ങനെ സംസാരിക്കുന്നത്. വായില്‍നിന്ന് വരുന്ന വാക്കുകളില്‍ നിയന്ത്രണമുണ്ടാവണം. പ്രധാനപ്പെട്ട പദവി വഹിക്കുന്ന ഒരാളാണ്. അദ്ദേഹത്തോട് വിരോധമൊന്നുമില്ല. രാഷ്ട്രീയത്തില്‍ അച്ഛന്റെ സ്വത്തുക്കളെക്കുറിച്ച് സംസാരിക്കേണ്ട കാര്യമില്ലെന്ന് അദ്ദേഹം മനസിലാക്കണമെന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞു.

ഇതിന് പിന്നാലെ നിര്‍മലാ സീതാരാമന്റെ വാക്കുകള്‍ക്ക് വീണ്ടും മറുപടി നല്‍കി ഉദയനിധി സ്റ്റാലിന്‍. ചില ആളുകളോട് പെരിയാറിനെപ്പോലെ സംസാരിക്കേണ്ടത് അത്യാവശ്യമാണെന്നായിരുന്നു മറുപടി. ആളുകളോട് ഏത് തരത്തില്‍ സംസാരിക്കണമെന്ന് പരിയാറും അണ്ണാദുരൈയും കരുണാനിധിയും സ്റ്റാലിനും പഠിപ്പിച്ചു തന്നിട്ടുണ്ട്. ചിലരോട് അണ്ണാദുരൈയ്യെപ്പോലെയും മറ്റുചിലരോട് കരുണാനിധിയെപ്പോലെയും സംസാരിക്കണം. ചിലരോട് സ്റ്റാലിനെപ്പോലെയും സംസാരിക്കണം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com