'ഒരു കാര്യവുമില്ലാത്ത ഹര്‍ജി'; ബിബിസിക്ക് ഇന്ത്യയില്‍ വിലക്ക് ഏര്‍പ്പെടുത്തണമെന്ന ആവശ്യം തള്ളി

ബ്രിട്ടിഷ് ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന് (ബിബിസി) രാജ്യത്ത് വിലക്ക് ഏര്‍പ്പെടുത്തണം എന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി
സുപ്രീം കോടതി/ ചിത്രം: പിടിഐ
സുപ്രീം കോടതി/ ചിത്രം: പിടിഐ

ന്യൂഡല്‍ഹി: ബ്രിട്ടിഷ് ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന് (ബിബിസി) രാജ്യത്ത് വിലക്ക് ഏര്‍പ്പെടുത്തണം എന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. യാതൊരു കാര്യമില്ലാത്ത ഹര്‍ജി എന്നു വിലയിരുത്തിയാണ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എംഎം സുന്ദരേഷ് എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റെ നടപടി.

ബിബിസി ഇന്ത്യയ്‌ക്കെതിരെ പക്ഷപാതപരമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് ആരോപിച്ച് ഹിന്ദു സേനാ പ്രസിഡന്റ് വിഷ്ണു ഗുപ്ത, കര്‍ഷകനായ ബീരേന്ദ്ര കുമാര്‍ സിങ് എന്നിവരാണ് ഹര്‍ജി നല്‍കിയത്. 

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ബിബിസി ഡോക്യുമെന്ററി രാജ്യത്ത് വന്‍ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ബിബിസിയുടെ പ്രവര്‍ത്തനം രാജ്യത്തു വിലക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിക്കപ്പെടുന്നത്.

ബിബിസിക്ക് രാജ്യത്ത് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. രാജ്യത്തിനകത്തെ ബിബിസി ഇന്ത്യയുടെ പ്രവര്‍ത്തനവും നിരോധിക്കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു. 

ബിബിസിയെ നിരോധിക്കണം എന്നാവശ്യപ്പെട്ട് നേരത്തെ ബിബിസിയുടെ ഡല്‍ഹിയിലെ കസ്തൂര്‍ബാ ഗാന്ധി മാര്‍ഗിലെ ഓഫീസിനു മുന്നില്‍ ഹിന്ദുസേനയുടെ പേരില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

ഇന്ത്യയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പ്രതിച്ഛായ തകര്‍ക്കാനുള്ള അന്താരാഷ്ട്ര ഗൂഢാലോചനയാണ് ബിബിസി നടത്തുന്നതെന്ന് ഹിന്ദുസേന ആരോപിച്ചു.1975ല്‍ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ ബിബിസിയെ നിരോധിച്ചിരുന്നുവെന്നും വിഷ്ണു ഗുപ്ത ചൂണ്ടിക്കാട്ടി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com