കൊൽക്കത്ത: സ്കൂളിൽ നൽകിയ ഉച്ചഭക്ഷണത്തിൽ പാമ്പിനെ കണ്ടെത്തി. പശ്ചിമ ബംഗാളിലെ മയൂരേശ്വറിലുള്ള പ്രൈമറി സ്കൂളിലാണ് സംഭവം. ഭക്ഷണം കഴിച്ച മുപ്പതോളം കുട്ടികളെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തിങ്കളാഴ്ച ഉച്ചയ്ക്ക് സ്‌കൂളിൽ നൽകിയ ഭക്ഷണം കഴിച്ച കുട്ടികൾ ഛർദ്ദിച്ച് അവശനിലയിലാകുകയായിരുന്നു. പരിശോധനയിൽ ഭക്ഷണം സൂക്ഷിച്ചിരുന്ന പാത്രങ്ങളിലൊന്നിൽ പാമ്പിനെ കണ്ടെത്തി. ഉടൻ തന്നെ കുട്ടികളെ സമീപത്തുള്ള രാംപൂർഘട്ട് മെഡിക്കൽ കോളജിലെത്തിച്ചു.
സ്‌കൂളിൽ നിന്നും ഭക്ഷണം കഴിച്ച കുട്ടികളുടെ ആരോഗ്യ സ്ഥിതി മോശമായതായി പരാതി ലഭിച്ചതായി മയൂരേശ്വർ ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസർ ദീപാഞ്ജൻ ജാന അറിയിച്ചു. ജില്ലയിലെ പ്രൈമറി സ്‌കൂൾ ഇൻസ്‌പെക്ടറെ വിവരമറിയിച്ചെന്നും ഉടൻ തന്നെ സ്‌കൂൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്നറിയിച്ചതായും ജാന പറഞ്ഞു.
എന്നാൽ നിലവിൽ ഒരു കുട്ടി മാത്രമാണ് ചികിത്സയിലുള്ള ബാക്കിയെല്ലാവരും ആശുപത്രി വിട്ടു. ചികിത്സയിലുള്ള കുട്ടി അപകടനില തരണം ചെയ്തതായാണ് വിവരം. ഭക്ഷണത്തിൽ പാമ്പിനെ കണ്ടെത്തിയതിന് പിന്നാലെ സ്‌കൂൾ ഹെഡ്മാസ്റ്ററെ നാട്ടുകാർ തടഞ്ഞു വെക്കുകയും അദ്ദേഹത്തിന്റെ ബൈക്ക് തകർക്കുകയും ചെയ്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ