'ദേശീയ പുരുഷ കമ്മിഷന്‍ രൂപീകരിക്കണം'; പൊതു താത്പര്യ ഹര്‍ജി സുപ്രീം കോടതി പരിഗണിച്ചില്ല

കുടുംബ പ്രശ്‌നങ്ങള്‍ മൂലം 33.2 ശതമാനം പുരുഷന്മാര്‍ ജീവനൊടുക്കിയതായി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി
സുപ്രിം കോടതി/ഫയല്‍
സുപ്രിം കോടതി/ഫയല്‍

ന്യൂഡല്‍ഹി: ഗാര്‍ഹിക പീഡനം മൂലം വിവാഹിതരായ പുരുഷന്മാര്‍ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങളെ കൈകാര്യം ചെയ്യാന്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കണമെന്നും പുരുഷന്മാരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു ദേശീയ പുരുഷ കമ്മിഷന്‍ രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടു സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി സുപ്രീം കോടതി പരിഗണിച്ചില്ല. തികച്ചും ഏകപക്ഷീയമായ കാഴ്ചപ്പാടാണ് ഹര്‍ജിയിലുള്ളതെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത് മിശ്രയും ദീപാങ്കര്‍ ദത്തയും അഭിപ്രായപ്പെട്ടു.

അഭിഭാഷകനായ മഹേഷ് കുമാര്‍ തിവാരിയാണ് പൊതുതാത്പര്യ ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കു പ്രകാരം 2021ല്‍ 1,64,033 പേരാണ് ആത്മഹത്യ ചെയ്തതെന്ന് ഹര്‍ജിയില്‍ പറയുന്നു. ഇതില്‍ 81,063 പേര്‍ വിവാഹിതരായ പുരുഷന്മാരാണ്. 28,680 വിവാഹിതരായ സ്ത്രീകളാണ് ജീവനൊടുക്കിയത്. 

കുടുംബ പ്രശ്‌നങ്ങള്‍ മൂലം 33.2 ശതമാനം പുരുഷന്മാര്‍ ജീവനൊടുക്കിയതായി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. 4.8 ശതമാനം പേര്‍ വിവാഹവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കൊണ്ടാണ് ആത്മഹത്യ ചെയ്തത്. 

വിവാഹിതരായ പുരുഷന്മാര്‍ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങള്‍ കൈകാര്യം ചെയ്യാന്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന് നിര്‍ദേശം നല്‍കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യങ്ങളില്‍ ഒന്ന്. കുടുംബ പ്രശ്‌നങ്ങള്‍ മൂലം പ്രയാസം അനുഭവിക്കുന്ന പുരുഷന്മാരുടെ പരാതി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com