വര്‍ഷങ്ങള്‍ നീണ്ട പ്രണയം, വിവാഹം ചെയ്യാന്‍ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി; 'ഭര്‍ത്താവ്' ഉപേക്ഷിച്ചതായി യുവാവിന്റെ പരാതി  

ഉത്തര്‍പ്രദേശില്‍ കല്യാണം കഴിക്കുന്നതിന് നിര്‍ബന്ധിച്ച് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ ശേഷം ഉപേക്ഷിച്ചതായി പരാതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കല്യാണം കഴിക്കുന്നതിന് നിര്‍ബന്ധിച്ച് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ ശേഷം ഉപേക്ഷിച്ചതായി പരാതി. സ്ത്രീയാവാന്‍ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായി എന്ന് കാണിച്ച് 22കാരനാണ് 'ഭര്‍ത്താവിനെതിരെ' പൊലീസില്‍ പരാതി നല്‍കിയത്. കല്യാണം കഴിഞ്ഞ് രണ്ടുവര്‍ഷം ഒരുമിച്ച് കഴിഞ്ഞ ശേഷം തന്നെ 'ഭര്‍ത്താവ്' ഉപേക്ഷിച്ചതായും പരാതിയില്‍ പറയുന്നു.

പ്രയാഗ് രാജിലെ കൗസംബിയിലാണ് വ്യത്യസ്ത സംഭവം. 'ഭര്‍ത്താവിനും' 'ഭര്‍തൃവീട്ടുകാര്‍'ക്കുമെതിരെയാണ് പരാതി നല്‍കിയത്. വിശ്വാസ വഞ്ചന, ഭീഷണി അടക്കം വിവിധ വകുപ്പുകള്‍ അനുസരിച്ച് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവര്‍ പണം തട്ടിയെടുത്തതായും ജാതീയ പരാമര്‍ശങ്ങള്‍ നടത്തിയതായും മര്‍ദ്ദിച്ചതായും 22കാരന്റെ പരാതിയില്‍ പറയുന്നു.

2016ലാണ് താന്‍ സുഹൃത്തുമായി പ്രണയത്തിലായത്. കല്യാണം കഴിക്കുന്നതിന് ലിംഗമാറ്റ ശസ്ത്രക്രിയ നടത്താന്‍ സുഹൃത്ത് നിര്‍ബന്ധിച്ചു. തുടര്‍ന്ന് രണ്ടുവര്‍ഷം മുന്‍പ് തങ്ങള്‍ ഇരുവരും വിവാഹിതരായി. കല്യാണത്തിന് ശേഷം ഇരുവരും ഭാര്യയും ഭര്‍ത്താവും എന്ന നിലയിലാണ് ജീവിച്ചിരുന്നതെന്ന് പരാതിയില്‍ പറയുന്നതായി പൊലീസ് പറയുന്നു. സമൂഹവും കുടുംബവും സമ്മര്‍ദ്ദം ചെലുത്തിയായാലും തന്നെ ഉപേക്ഷിക്കില്ലെന്ന് വാഗ്ദാനം നല്‍കിയാണ് സുഹൃത്ത് തന്നെ വിവാഹം ചെയ്തതെന്നും 22കാരന്റെ പരാതിയില്‍ പറയുന്നു.

എന്നാല്‍ കഴിഞ്ഞ രണ്ടുമൂന്ന് മാസമായി തന്നെ 'ഭര്‍ത്താവ്' അവഗണിക്കുകയാണ്. തന്റെ ഫോണ്‍ കോളുകള്‍ പോലും 'ഭര്‍ത്താവ്' എടുക്കുന്നില്ല. പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് പറഞ്ഞ് 'ഭര്‍ത്താവിന്റെ' ബന്ധുക്കള്‍ ഭീഷണിപ്പെടുത്തിയതായും 22കാരന്റെ പരാതിയില്‍ പറയുന്നു.

എട്ടുലക്ഷം രൂപ മുടക്കിയാണ് താന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ഇതിന് പുറമേ പാടിയും നൃത്തം ചെയ്തും താന്‍ സമ്പാദിച്ച ആറുലക്ഷം രൂപ അവര്‍ തട്ടിയെടുത്തതായും 22കാരന്റെ പരാതിയില്‍ പറയുന്നു. എന്നാല്‍ 22കാരന്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ആണെന്നും ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടില്ലെന്നുമാണ് പ്രതിയുടെ വീട്ടുകാര്‍ ആരോപിക്കുന്നത്. ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട തെളിവുകള്‍ കാണിക്കാന്‍ 22കാരനോട് ആവശ്യപ്പെട്ടപ്പോള്‍ ഒഴിഞ്ഞുമാറിയതായി പൊലീസ് പറയുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com