ഡല്‍ഹി പ്രളയ ഭീതിയില്‍; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍, ജലശുദ്ധീകരണ ശാലകള്‍ അടച്ചു, സ്‌കൂളുകള്‍ക്ക് അവധി- വീഡിയോ 

അപകടകരമായ നില കടന്ന് യമുനാ നദി കര കവിഞ്ഞൊഴുകിയതോടെ, ഡല്‍ഹി പ്രളയഭീതിയില്‍
വെള്ളക്കെട്ടിൽ കളിക്കുന്ന കുട്ടികളുടെ ദൃശ്യം, പിടിഐ
വെള്ളക്കെട്ടിൽ കളിക്കുന്ന കുട്ടികളുടെ ദൃശ്യം, പിടിഐ

ന്യൂഡല്‍ഹി: അപകടകരമായ നില കടന്ന് യമുനാ നദി കര കവിഞ്ഞൊഴുകിയതോടെ, ഡല്‍ഹി പ്രളയഭീതിയില്‍. യമുനാ നദിയിലെ ജലനിരപ്പ് എല്ലാ റെക്കോര്‍ഡുകളും ഭേദിച്ച് 209 മീറ്ററോട് അടുക്കുകയാണ്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയതോടെ ജനജീവിതം ദുസ്സഹമായി. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ വിദ്യാലയങ്ങള്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. 

ഹരിയാനയിലെ ഹത്നികുണ്ഡ് അണക്കെട്ട് തുറന്നതാണ് യമുനയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരാന്‍ കാരണം. നിലവില്‍ 208.46 മീറ്ററാണ് യമുനയിലെ ജലനിരപ്പ്. അപകടനിലയേക്കാള്‍ മൂന്ന് മീറ്റര്‍ മുകളിലാണ് യമുനയിലെ ജലനിരപ്പ്. ഹത്നികുണ്ഡ് അണക്കെട്ടില്‍ നിന്ന് വെള്ളം പുറത്തേയ്ക്ക് ഒഴുക്കുന്നത് നിര്‍ത്തുന്നതിന് ഇടപെടല്‍ നടത്താന്‍ ഡല്‍ഹി സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. എന്നാല്‍ അധിക വെള്ളം അണക്കെട്ടില്‍ നിന്ന് പുറത്തേയ്ക്ക് ഒഴുക്കാതെ നിര്‍വാഹമില്ലെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം.

യമുനയിലെ ജലനിരപ്പ് ഉയര്‍ന്നതോടെ, മൂന്ന് ജല ശുദ്ധീകരണ ശാലകള്‍ അടച്ചു. ഇതോടെ ഡല്‍ഹി കുടിവെള്ള ക്ഷാമം നേരിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ നിന്ന് മാറി നില്‍ക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചു. ഇതിന് പുറമെ ദുരിതബാധിതരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി താമസിപ്പിക്കുന്നതിന് ജനങ്ങളുടെ സഹകരണവും തേടി. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുകയാണ് പ്രധാനം. ഈ അടിയന്തര സാഹചര്യത്തില്‍ ജനങ്ങള്‍ പരസ്പരം സഹായിക്കാനും ഡല്‍ഹി മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

യമുന കര കവിഞ്ഞതോടെ, ഡല്‍ഹിയിലെ കശ്മീരി ഗേറ്റ് അടക്കമുള്ള താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിന്റെ അടിയിലായി. യമുന ഖാദര്‍ റാം മന്ദിര്‍, ഭൈറോണ്‍ മാര്‍ഗ്, മജ്‌നു കാടില തുടങ്ങിയ പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. പലയിടത്തും ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. ഇതിനോടകം തന്നെ ആയിരക്കണക്കിന് ആളുകള്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറിയിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com