സര്‍ക്കാര്‍ ജോലി വേണം;ബാലസോര്‍ ട്രെയിന്‍ ദുരന്തത്തില്‍ അമ്മ മരിച്ചെന്ന് അവകാശവാദം;  യുവാവ് മന്ത്രിയുടെ വീട്ടില്‍; അറസ്റ്റ്

ട്രെയിന്‍ അപകടത്തില്‍ അമ്മ മരിച്ചെന്നും, സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തിനു പകരം സര്‍ക്കാര്‍ ജോലി ലഭിക്കുമോയെന്നും തിരക്കി ഇയാള്‍ റെയില്‍വേ മന്ത്രിയുടെ വീട്ടിലെത്തി
ട്രെയിന്‍ അപകടം/ പിടിഐ
ട്രെയിന്‍ അപകടം/ പിടിഐ

ഭുവനേശ്വര്‍: സര്‍ക്കാര്‍ ജോലി ലഭിക്കുന്നതിനായി ബാലസോര്‍ ട്രെയിന്‍ ദുരന്തത്തില്‍ അമ്മ മരിച്ചെന്ന് കള്ളം പറഞ്ഞ 42 കാരന്‍ അറസ്റ്റില്‍. പട്‌ന സ്വദേശിയായ സഞ്ജയ് കുമാറാണ് അറസ്റ്റിലായത്. ബാലസോര്‍ ട്രെയിന്‍ അപകടത്തില്‍ അമ്മ മരിച്ചെന്നും, സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തിനു പകരം സര്‍ക്കാര്‍ ജോലി ലഭിക്കുമോയെന്നും തിരക്കി ഇയാള്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ ഔദ്യോഗിക വസതിയിലും പിന്നീട് റെയില്‍ ഭവനിലുമെത്തി. അന്വേഷണത്തില്‍ ഇയാളുടെ അമ്മ 2018ല്‍ മരിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

'റെയില്‍വേ മന്ത്രിയെ കാണണമെന്ന് ആവശ്യപ്പെട്ട് ആദ്യം അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലാണ് സഞ്ജയ് എത്തിയത്. മന്ത്രി റെയില്‍ ഭവനിലാണ് വസതിയിലുള്ളവര്‍ അറിയിച്ചു. തുടര്‍ന്ന് അവിടെയെത്തിയ ഇയാളുടെ സംസാരത്തില്‍ സംശയം തോന്നിയതോടെയാണ് അധികൃതര്‍ അന്വേഷണം നടത്തിയത്'- ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അപകടത്തില്‍പെട്ട കൊറമാണ്ഡല്‍ എക്‌സ്പ്രസിലെ യാത്രക്കാരിയായിരുന്നു അമ്മയെന്നായിരന്നു ഇയാളുടെ അവകാശവാദം. അപകടത്തില്‍ അമ്മ മരിച്ചെന്നും യുവാവ് പറഞ്ഞു. എന്നാല്‍, ട്രെയിനില്‍ അവരുണ്ടായിരുന്നു എന്ന് തെളിയിക്കാന്‍ യാതൊരു രേഖകളും അയാളുടെ പക്കലുണ്ടായിരുന്നില്ല. ഇതായിരുന്നു ഉദ്യോഗസ്ഥരുടെ സംശയത്തിന് കാരണമായത്.

ട്രാവല്‍ ഏജന്റ് വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്തതെന്നും അയാളുടെ പേര് ഓര്‍ക്കുന്നില്ലെന്നും സഞ്ജയ് അറിയിച്ചു. വെയിറ്റിങ് ലിസ്റ്റിലും അമ്മയുടെ പേരുണ്ടെന്ന് തെളിയിക്കാന്‍ സഞ്ജയ് കുമാറിന് സാധിച്ചില്ല. അമ്മയുടെ ഫോട്ടോ ഇയാള്‍ തന്നതുവച്ച് ഞങ്ങള്‍ അന്വേഷണം നടത്തി. അപകടത്തിനു മുന്‍പ് കൊറമാണ്ഡല്‍ എക്‌സ്പ്രസ് നിര്‍ത്തിയ സ്റ്റേഷനുകളില്‍ ഫേഷ്യല്‍ റികൊഗ്നിഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചു പോലും പരിശോധിച്ചു. എന്നിട്ടും കണ്ടെത്താന്‍ ആവാതെ വന്നതോടെ ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് 2018ല്‍ അമ്മ മരിച്ചെന്ന സത്യം തുറന്നു പറഞ്ഞത്.ദീര്‍ഘകാലമായി ജോലി ലഭിക്കാത്തതില്‍ കടുത്ത നിരാശനാണെന്നും തുടര്‍ന്നാണ് ഇത്തരമൊരു പദ്ധതി ആസൂത്രണം ചെയ്തതെന്നും അദ്ദേഹം വെളിപ്പെടുത്തി.

ബാലസോര്‍ അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ച  സാഹചര്യത്തില്‍ അമ്മ അപകടത്തില്‍ മരിച്ചെന്ന് പറഞ്ഞ് ധനസഹായത്തിനു പകരം സര്‍ക്കാര്‍ ജോലി തേടാന്‍ സഞ്ജയ് ശ്രമിക്കുകയായിരുന്നെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com