ന്യൂഡല്‍ഹി: മദ്യ ഉപഭോഗം അമിതമായാല്‍ ചിലര്‍ അസാധാരണമായി പെരുമാറുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ചിലര്‍ അക്രമാസക്തരായി മറ്റുള്ളവര്‍ക്ക് തന്നെ ശല്യമായി മാറാറുണ്ട്. ഇപ്പോള്‍ മദ്യലഹരിയില്‍ ഡല്‍ഹി നിവാസി പറ്റിയ അമളിയാണ് സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.
മദ്യലഹരിയില്‍ സ്വന്തം കാറും പണവും ലാപ്പ്‌ടോപ്പും മൊബൈല്‍ ഫോണും അപരിചിതന് നല്‍കി ഡല്‍ഹി ഗ്രേറ്റര്‍ കൈലാഷ് നിവാസി അമിത് പ്രകാശ് ആണ് വാര്‍ത്തകളില്‍ നിറഞ്ഞത്. തുടര്‍ന്ന് മെട്രോ ട്രെയിനിലാണ് ഇയാള്‍ വീട്ടില്‍ പോയത്. ബോധം തിരിച്ചുകിട്ടിയപ്പോള്‍ നഷ്ടപ്പെട്ടത് തിരിച്ചുകിട്ടുന്നതിന് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്.
ജോലി കഴിഞ്ഞ് അമിതമായി മദ്യപിച്ച ശേഷം വൈന്‍ ഷോപ്പില്‍ പോയി മടങ്ങുന്നതിനിടെയാണ് കാര്‍ ഉള്‍പ്പെടെ നഷ്ടപ്പെട്ടത് എന്ന് അമിത് പ്രകാശ് പറയുന്നു. ഒരു കുപ്പി വൈന്‍ വാങ്ങാന്‍ 20000 രൂപ നല്‍കി. വൈന്‍ കുപ്പിയുടെ വിലയായ 2000 രൂപ എടുത്ത് കടയിലെ ജീവനക്കാരന്‍ 18,000 രൂപ മടക്കി നല്‍കി. തിരിച്ച് കാറില്‍ എത്തിയ ശേഷം വീണ്ടും മദ്യപിക്കാന്‍ തുടങ്ങി. അതിനിടെ ഒരു അപരിചിതന്‍ തന്നെ സമീപിച്ച് മദ്യപിക്കാന്‍ ഒപ്പം കൂട്ടുമോ എന്ന് ചോദിച്ചു. അപരിചിതന്റെ ആവശ്യത്തിന് സമ്മതം മൂളി. തുടര്‍ന്ന് അപരിചിതനെ വണ്ടിയില്‍ കയറ്റിയശേഷം സുഭാഷ് ചൗക്കിലേക്ക് കാര്‍ ഓടിച്ചു. അവിടെ എത്തിയപ്പോള്‍ കാറില്‍ നിന്ന് ഇറങ്ങാന്‍ അപരിചിതന്‍ ആവശ്യപ്പെട്ടു. ഇത് അപരിചിതന്റെ കാറാണ് എന്ന് തെറ്റിദ്ധരിച്ച് താന്‍ സ്വന്തം വാഹനത്തില്‍ നിന്ന് ഇറങ്ങിയതായി പരാതിയില്‍ പറയുന്നു.
തുടര്‍ന്ന് ഒരു ഓട്ടോ വിളിച്ച് തൊട്ടടുത്തുള്ള മെട്രോ സ്‌റ്റേഷനിലേക്ക് പോയി. അവിടെ നിന്ന് മെട്രോയിലാണ് വീട്ടിലേക്ക് പോയത്. തൊട്ടടുത്ത ദിവസം ഉണര്‍ന്നപ്പോഴാണ് തനിക്ക് പറ്റിയ അമളി തിരിച്ചറിഞ്ഞതെന്നും അമിത് പ്രകാശിന്റെ പരാതിയില്‍ പറയുന്നു. കാറില്‍ ഉണ്ടായിരുന്ന ഫോണും ലാപ്പ്‌ടോപ്പും 18000 രൂപയും നഷ്ടപ്പെട്ടതായും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. സംഭവത്തില്‍ പൊലീസ് പ്രതിക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ