അഹമ്മദാബാദ്: ബിപോർജോയ് ചുഴലിക്കാറ്റിനെ തുടർന്നുള്ള അതിശക്തമായ കാറ്റിലും മഴയിലും ഗുജറാത്തിൽ വ്യാപക നാശനഷ്ടം. ശക്തമായ കാറ്റിൽ തീരമേഖലയിൽ നിരവധി വീടുകൾ തകർന്നു. മരങ്ങൾ കടപുഴകി വീണു.
അതിനിടെ സംസ്ഥാനത്ത് വെള്ളപ്പൊക്കത്തിനു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ചിലയിടങ്ങളിൽ 25 സെന്റിമീറ്റർ വരെ മഴ പെയ്യുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
ചുഴലിക്കാറ്റ് കരതൊട്ടതിനു പിന്നാലെ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ അധ്യക്ഷതയിൽ സുരക്ഷ സംബന്ധിച്ച കാര്യങ്ങൾ വിലയിരുത്തി. ഗാന്ധിനഗറിലായിരുന്നു യോഗം.
അതിനിടെ ബിപോർജോയ് കേന്ദ്ര സ്ഥാനവും ഗുജറാത്ത് തീരത്തേക്ക് അടുക്കുന്നുവെന്നാണ് ഒടുവിലുള്ള വിവരം. തീരത്തിന് 40 കിലോമീറ്റർ അകലെയാണ് നലവിൽ ചുഴലിക്കാറ്റിന്റെ കേന്ദ്ര സ്ഥാനം.
ബിപോർജോയ് കച്ച്, സൗരാഷ്ട്ര മേഖലകളിലാണ് കരതൊട്ടത്. കാറ്റ് അർധ രാത്രി വരെ തുടരും. അർധ രാത്രിയോടെ കാറ്റ് പൂർണമായി കരയ്ക്ക് മീതെ എത്തും. കച്ച്, സൗരാഷ്ട്ര, ദ്വാരക മേഖലകളിൽ കാറ്റിന്റെ വേഗം 115-125 കിലോമീറ്ററാണ്.
ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഗുജറാത്ത് തീരത്ത് അതീവ ജാഗ്രതാ നിർദ്ദേശമുണ്ട്. ഗുജറാത്തിലെ വിവിധയിടങ്ങളിൽ നിന്നായി ഒരു ലക്ഷം പേരെ ഒഴിപ്പിച്ചിട്ടുണ്ട്.
ഗുജറാത്തിന്റെ തീര മേഖലയിലുള്ള എട്ട് ജില്ലകളിലെ 120 ഗ്രാമങ്ങളിൽ കാറ്റ് കനത്ത നാശമുണ്ടാക്കുമെന്നാണ് മുന്നറിയിപ്പ്. മൂന്ന് സൈനിക വിഭാഗങ്ങളും സർവസജ്ജരായി നനിലയുറപ്പിച്ചിട്ടുണ്ട്.
ഭക്ഷണവും മരുന്നുമായി മൂന്ന് കപ്പലുകൾ നാവികസേന ഒരുക്കി നിർത്തിയിട്ടുണ്ട്. ഗുജറാത്തിന്റെ തീരമേഖലയിൽ വ്യോമ, റെയിൽ, റോഡ് ഗതാഗതം നിർത്തിവച്ചിട്ടുണ്ട്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ