ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ്ഭൂഷന്‍ ശരണ്‍ സിങിനെതിരായ പോക്‌സോ കേസ് അവസാനിപ്പിക്കണമെന്ന് ഡല്‍ഹി പൊലീസ് കോടതിയില്‍. ആരോപണം ശരിവെക്കുന്ന തെളിവുകള്‍ കണ്ടെത്താനിയില്ലെന്ന് പാട്യാല ഹൗസ് കോടതിയില്‍ നല്‍കിയ ക്ലോഷര്‍ റിപ്പോര്‍ട്ടില്‍ ഡല്‍ഹി പൊലീസ് അറിയിച്ചു.
അതേസമയം, ബ്രിജ്ഭൂഷനെതിരെ മുതിര്‍ന്ന താരങ്ങള്‍ നല്‍കിയ പരാതിയില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ഡല്‍ഹി റോസ് അവന്യൂ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
പോക്‌സോ കേസില്‍ ക്ലോഷര്‍ റിപ്പോര്‍ട്ട് ജൂലായ് നാലിന് കോടതി പരിഗണിക്കും. പോക്‌സോ കേസില്‍ തെളിവുകളൊന്നും കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് കേസ് അവസാനിപ്പിക്കാനായി ഡല്‍ഹി പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ഈ മാസം പതിനഞ്ചാം തീയതിക്കകം കുറ്റപത്രം സമര്‍പ്പിക്കുമെന്ന് കായികതാരങ്ങള്‍ക്ക് കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍ ഉറപ്പുനല്‍കിയിരുന്നു. 500ലധികം പേജുകളുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്. കുറ്റപത്രത്തിലെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.
ബ്രിജ്ഭൂഷനെതിരെ പോക്‌സോ കേസ് നല്‍കിയ പെണ്‍കുട്ടി പരാതി പിന്‍വലിച്ചിരുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ