വഴങ്ങിയും എതിര്‍ത്തും ഗവര്‍ണര്‍, വകുപ്പുകള്‍ കൈമാറാന്‍ അനുമതി; സെന്തിലിന് വകുപ്പില്ലാമന്ത്രിയായി തുടരാനാകില്ല, സഹോദരനും സമന്‍സ് 

നിയമന കോഴക്കേസില്‍ അറസ്റ്റിലായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന മന്ത്രി സെന്തില്‍ ബാലാജിയുടെ വകുപ്പുകള്‍ മറ്റു മന്ത്രിമാര്‍ക്ക് കൈമാറുന്നതിന് വഴങ്ങി തമിഴ്‌നാട് ഗവര്‍ണര്‍
ചിത്രം: സെന്തില്‍ ബാലാജി/ ഫെയ്സ്ബുക്ക്
ചിത്രം: സെന്തില്‍ ബാലാജി/ ഫെയ്സ്ബുക്ക്

ചെന്നൈ: നിയമന കോഴക്കേസില്‍ അറസ്റ്റിലായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന മന്ത്രി സെന്തില്‍ ബാലാജിയുടെ വകുപ്പുകള്‍ മറ്റു മന്ത്രിമാര്‍ക്ക് കൈമാറുന്നതിന് വഴങ്ങി തമിഴ്‌നാട് ഗവര്‍ണര്‍. സെന്തില്‍ ബാലാജി കൈകാര്യം ചെയ്തിരുന്ന വൈദ്യുതി വകുപ്പ് തങ്കം തെന്നരശനും എക്‌സൈസ് വകുപ്പ് മുത്തുസ്വാമിക്കും കൈമാറുന്നതിനുള്ള മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ ശുപാര്‍ശയ്ക്ക് ഗവര്‍ണര്‍ ആര്‍ എന്‍ രവി അംഗീകാരം നല്‍കി. നിലവില്‍ മന്ത്രിമാരായ തങ്കം തെന്നരശനും മുത്തുസ്വാമിയും കൈകാര്യം ചെയ്യുന്ന വകുപ്പുകള്‍ക്ക് പുറമേയാണ് അധിക വകുപ്പുകള്‍.

കഴിഞ്ഞ ദിവസം സെന്തില്‍ ബാലാജിയുടെ വകുപ്പുകള്‍ കൈമാറുന്നതുമായി ബന്ധപ്പെട്ട് നല്‍കിയ ശുപാര്‍ശ ഗവര്‍ണര്‍ മടക്കിയിരുന്നു. തുടര്‍ന്ന് ഇന്ന് വീണ്ടും മുഖ്യമന്ത്രി ശുപാര്‍ശ നല്‍കുകയായിരുന്നു.അതേസമയം വകുപ്പില്ലാമന്ത്രിയായി തുടരാന്‍ സെന്തില്‍ ബാലാജിയെ അനുവദിക്കണമെന്ന സര്‍ക്കാരിന്റെ ശുപാര്‍ശ ഗവര്‍ണര്‍ നിരാകരിച്ചു. ചികിത്സയില്‍ കഴിയുന്നതിനാല്‍ വകുപ്പില്ലാമന്ത്രിയായി നിലനിര്‍ത്തണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ശുപാര്‍ശ.  എന്നാല്‍ സെന്തില്‍ വകുപ്പില്ലാമന്ത്രിയായി തുടരുന്നതിനെ ഗവര്‍ണര്‍ എതിര്‍ത്തു. വകുപ്പില്ലാത്ത മന്ത്രിയായി സെന്തിലിന് തുടരാനാകില്ലെന്ന് ഗവര്‍ണര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. നിലവില്‍ സെന്തില്‍ ക്രിമിനല്‍ നടപടികള്‍ നേരിടുകയാണ്. കൂടാതെ കേസില്‍ അറസ്റ്റിലായ സെന്തില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്നതായും ചൂണ്ടിക്കാണിച്ചാണ് ഗവര്‍ണര്‍ നിലപാട് വ്യക്തമാക്കിയത്.

അതിനിടെ സെന്തില്‍ ബാലാാജിയുടെ സഹോദരനും സമന്‍സ് അയച്ചു. ആദായനികുതി വകുപ്പാണ് അശോക് കുമാറിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ടത്. ചൊവ്വാഴ്ച ചെന്നൈയിലെ ഐടി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം. ഇഡി റെയ്ഡിന് മുന്‍പ് സെന്തില്‍ ബാലാജിയുടെ വീട്ടിലും ബന്ധുക്കളുടെ വീട്ടിലും സഹോദരന്റെ വീട്ടിലും ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ നിര്‍ണായക രേഖകള്‍ കണ്ടെത്തിയതായാണ് ആദായനികുതി വകുപ്പ് വ്യക്തമാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍  അശോക് കുമാറിനോട് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com