ന്യൂഡല്‍ഹി: ഖാലിസ്ഥാന്‍ വിഘടനവാദി നേതാവും വാരിസ് പഞ്ചാബ് ദേ തലവനുമായ അമൃത്പാല്‍ സിങ്ങിനു വേണ്ടിയുള്ള തിരച്ചില്‍ പഞ്ചാബ് പൊലീസ് ഊര്‍ജ്ജിതമാക്കി. മൂന്നാം ദിവസമാണ് അമൃത്പാലിനു വേണ്ടി തിരച്ചില്‍ തുടരുന്നത്. അതിനിടെ അമൃത്പാലിന്റെ ഡ്രൈവറും അമ്മാവനും പൊലീസിനു മുന്നില്‍ കീഴടങ്ങി. അമ്മാവന്‍ ഹര്‍ജിത് സിങ്, ഡ്രൈവര്‍ ഹര്‍പ്രീത് എന്നിവരാണ് മെഹത്പൂരില്‍ കീഴടങ്ങിയത്.
ഇവര്‍ കീഴടങ്ങാനെത്തിയ മേഴ്‌സിഡസ് കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് പിന്തുടരുമ്പോള്‍ അമൃത്പാലിന്റെ വാഹനവ്യൂഹത്തോടൊപ്പം ഉണ്ടായിരുന്നുവെന്നും, 16 കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ രണ്ടായി പിരിഞ്ഞു എന്നുമാണ് ഹര്‍ജിത് സിങ് പൊലീസിനോട് പറഞ്ഞത്. അമൃത്പാലിന്റെ വാരിസ് പഞ്ചാബ് ദേ സംഘത്തില്‍പ്പെട്ട 34പേരെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തു.
ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 112 ആയി. അമൃത്പാലിന്റെ കൂട്ടാളികള്‍ക്കെതിരെ ദേശീയ സുരക്ഷ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. അമൃത്പാലിനെ പിടികൂടാനുള്ള ശ്രമത്തില്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ പഞ്ചാബില്‍ ഉടനീളം ഇന്റര്‍നെറ്റ്, എസ്എംഎസ് സേവനങ്ങള്‍ക്ക് ഇന്നു വരെ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അമൃത് പാലിനെ പഞ്ചാബ് പൊലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
അതിനിടെ, അമൃത്പാല്‍ സിങ്ങിനെ പൊലീസ് കസ്റ്റഡിയിലെടുത്തെന്നും, വ്യാജ ഏറ്റുമുട്ടലൊരുക്കി വധിക്കാനാണ് പൊലീസിന്റെ നീക്കമെന്നും വാരിസ് പഞ്ചാബ് ദേയുടെ അഭിഭാഷകന്‍ ഇമാന്‍ സിങ് ഖാര ആരോപിച്ചു. പഞ്ചാബ്, ഹരിയാന ഹൈക്കോടതികളില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തുവെന്നും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് ഇമാന്‍ സിങ് പറഞ്ഞു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ