ഭോപ്പാല്‍: മധ്യപ്രദേശില്‍ യുവാവിന്റെയും വിവാഹിതയായ യുവതിയുടെയും കഴുത്തില്‍ ചെരിപ്പുമാല അണിയിച്ച് ഗ്രാമത്തിലൂടെ നടത്തിച്ച സംഭവത്തില്‍ അന്വേഷണം. ഇരുവരും തമ്മിലുള്ള ബന്ധം അവിഹിതമെന്ന് ആരോപിച്ച് നാട്ടുകാര്‍ ഇവരെ ഗ്രാമത്തിലൂടെ നടത്തിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം നടത്താന്‍ മധ്യപ്രദേശ് പൊലീസ് തീരുമാനിച്ചത്.
കട്‌നി ജില്ലയിലെ സ്ലീമനാബാദ് ഗ്രാമത്തിലാണ് സംഭവം. വിവാഹിതയുടെ കാമുകനാണ് 27കാരന്‍ എന്ന് ആരോപിച്ചായിരുന്നു നാട്ടുകാര്‍ ഇരുവരെയും അപമാനിച്ചത്. കഴുത്തില്‍ ചെരിപ്പുമാല അണിയിച്ചായിരുന്നു പരേഡ്.
മെയ് പത്തിനായിരുന്നു സംഭവം. യുവതിയെയും യുവാവിനെയും ഭര്‍ത്താവും കുടുംബാംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് പിടിച്ചുവെയ്ക്കുകയായിരുന്നു. ഇരുവരും തമ്മില്‍ സംസാരിക്കുന്നത് കണ്ടാണ് നാട്ടുകാരും ബന്ധുക്കളും ഇടപെട്ടത്. തുടര്‍ന്ന് നടന്ന നാട്ടുകൂട്ടത്തിന്റെ യോഗത്തില്‍ ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും നിയമപരമായി സ്വീകരിക്കേണ്ട നടപടികള്‍ക്കായി മോചിപ്പിക്കണമെന്നും പൊലീസ് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ നാട്ടുകാര്‍ ഇരുവരെയും മോചിപ്പിച്ചു. നാട്ടുകാര്‍ മര്‍ദ്ദിച്ചോ എന്ന ചോദ്യത്തിന് ഇല്ലാ എന്നതായിരുന്നു ഇരുവരുടെയും മറുപടിയെന്നും പൊലീസ് പറഞ്ഞു.
ഇതിന് ശേഷം മൂന്ന് ദിവസങ്ങള്‍ കഴിഞ്ഞാണ് ഇരുവരെയും ചെരിപ്പുമാല അണിയിച്ച് നടത്തിച്ചതിന്റെ വീഡിയോ പുറത്തുവന്നത്. നിലവില്‍ പരാതിയൊന്നും ലഭിച്ചിട്ടില്ല. എന്നാല്‍ സോഷ്യല്‍മീഡിയയില്‍ വീഡിയോ വൈറലായ പശ്ചാത്തലത്തില്‍ അന്വേഷണവുമായി മുന്നോട്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. കുറ്റകാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ഭർത്താവും യുവതിയും കാമുകനും തമ്മിലുള്ള തർക്കമാണ് ഇതിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ