പുനെ: മഹാരാഷ്ട്ര പബ്ലിക് സര്‍വീസ് കമ്മീഷന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത 19കാരൻ അറസ്റ്റിൽ. പുനെ സ്വദേശിയായ രോഹിത് ദത്താത്രേയ കാംബ്ലെ എന്ന കോളജ് വിദ്യാർഥിയാണ് അറസ്റ്റിലായത്. ഗ്രൂപ്പ് ബി, സി നോണ്‍ ഗസറ്റഡ് പേഴ്‌സണല്‍ പരീക്ഷയുടെ ഹാള്‍ ടിക്കറ്റുകളാണ് ഇയാൾ ചോർത്തിയത്.
പുനെയിലെ ചിഖ്‌ലിയിലുള്ള വീട്ടില്‍ നിന്ന് ബുധനാഴ്‌ചയാണ് നവി മുംബൈ പൊലീസ് സൈബര്‍ സെല്‍ ഇയാളെ അറസ്റ്റു ചെയ്യുന്നത്. വീട്ടിലുണ്ടായിരുന്ന ഡെസ്‌ക്ടോപ്പ് കംപ്യൂട്ടര്‍, ലാപ്‌ടോപ്പ്, മൂന്ന് മൊബൈല്‍ ഫോണുകള്‍, ഒരു റൂട്ടര്‍ എന്നിവയും പൊലീസ് പിടിച്ചെടുത്തു.
ഈ വര്‍ഷം ഏപ്രില്‍ 20 നാണ് എംപിഎസ്‌സി പരീക്ഷാര്‍ഥികള്‍ക്ക് ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള വെബ്‌സൈറ്റ് ലിങ്ക് ലഭ്യമാക്കിയത്. ഈ ലിങ്ക് ഹാക്ക് ചെയ്ത പ്രതി 94,195 പേരുടെ ഹാള്‍ ടിക്കറ്റ് വിവരങ്ങള്‍ കൈക്കലാക്കുകയും അവ ഒരു എംപിഎസ് സി 2023 എ എന്ന പേരിലുള്ള ഒരു ടെലഗ്രാം ചാനലിലൂടെ നിയമവിരുദ്ധമായി പുറത്തുവിടുകയും ചെയ്‌തു. സംഭവത്തില്‍ എംപിഎസ് സി പരാതി നല്‍കിയിട്ടുണ്ട്. ഐടി നിയമത്തിലെ വിവിധ സെക്ഷനുകള്‍ ചുമത്തി സിബിഡി ബേലാപുര്‍ പൊലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.
സൈബർ ആൻഡ് ഡിജിറ്റലിൽ ബിരുദ വിദ്യാർഥിയാണ് കാംബ്ലെ. എത്തിക്കൽ ഹാക്കിങ്, പെനട്രേഷൻ ടെസ്റ്റിങ് എന്നീ കോഴ്‌സുകളും ഇയാൾ ചെയ്‌തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഡാർക്ക്നെറ്റിലെ നിരവധി ഹാക്കർമാരുമായി ഇയാൾക്ക് ബന്ധമുണ്ട്.
എംപിഎസ്‌സി വെബ്‌സൈറ്റ് ഹാക്ക് ചെയ്യാനും ഉദ്യോഗാർഥികളുടെ ഹാൾ ടിക്കറ്റുകളും പരീക്ഷയുടെ ചോദ്യപേപ്പറുകളും ചോർത്തുന്നതിനും ഇയാളാൾക്ക് 400 ഡോളറിന്റെ കരാർ കിട്ടിയിരുന്നുവെന്നാണ് പ്രഥാമിക അന്വേഷണത്തിൽ കണ്ടെത്തിയെന്ന കമ്മീഷണർ ഭരംബെ പറഞ്ഞു. എന്നാൽ ഇയാൾക്ക് ചോദ്യപേപ്പർ ചോർത്താൻ കഴിഞ്ഞിട്ടില്ല.1,475 കേന്ദ്രങ്ങളിലായി നടത്തുന്ന പരീക്ഷ 4,66,455 ഉദ്യോഗാർഥികളാണ് എഴുതിയത്. പ്രതിയെ വിശദമായി ചോദ്യം ചെയ്യുമെന്നും പൊലീസ് പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ