പട്‌ന: ജനസംഖ്യാനിയന്ത്രണത്തില്‍ വിവാദപരാമര്‍ശവുമായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. 'സ്ത്രീയും പുരുഷനും ഒന്നിച്ച് കിടന്നാല്‍ കുട്ടികള്‍ ഉണ്ടാകുമെന്നും പക്ഷെ ബുദ്ധിമതികളായ പെണ്‍കുട്ടികള്‍ അതിനുള്ള അവസരം ഒരുക്കില്ലെന്നും അവര്‍ക്ക് സന്താനനിയന്ത്രണത്തിനുള്ള ലൈംഗികബന്ധരീതി അറിയാമെന്നായിരുന്നു നിതീഷിന്റെ പരാമര്‍ശം. ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെ മാപ്പുപറഞ്ഞ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രംഗത്തെത്തി. തന്റെ പരാമര്‍ശം ആരെയെങ്കിലും വേനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ജാതി സെന്‍സസ് റിപ്പോര്‍ട്ട് നിയമസഭയില്‍ അവതരിപ്പക്കുന്നതിനിടെയായിരുന്നു നിതീഷിന്റെ വിവാദ പരാമര്‍ശം.
'എന്റെ പ്രസ്താവന ആരെയെങ്കിലും വേനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നു. ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചായിരുന്നില്ല അത്തരമൊരു പ്രസ്താവന. ജനസംഖ്യാനിയന്ത്രണത്തിന് വിദ്യാഭ്യാസം ആവശ്യമാണെന്ന് ഞാന്‍ എപ്പോഴും പറയുന്നു. സ്ത്രീ ശാക്തീകരണത്തിനും സ്ത്രീകളുടെ ഉന്നമനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്'- നിതീഷ് കുമാര്‍ പറഞ്ഞു.
നിതീഷ് കുമാറിന്റെ പരാമര്‍ശത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു. ദേശീയ വനിതാ കമ്മീഷന്‍ ഉള്‍പ്പടെ മുഖ്യമന്ത്രി മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടു. ഇത്തരം പരാമര്‍ശങ്ങള്‍ പിന്തിരിപ്പന്‍ മാത്രമല്ലെന്നും സ്ത്രീകളുടെ അവകാശങ്ങളെയും തെരഞ്ഞെടുപ്പുകളെയും കുറിച്ചുമുള്ള അവബോധമില്ലായ്മ കൂടിയാണെന്നും ദേശീയ വനിത കമീഷന്‍ പറഞ്ഞു.
'ദേശീയ വനിത കമീഷന്‍ അധ്യക്ഷ എന്ന നിലയില്‍ രാജ്യത്തിലെ എല്ലാ സ്ത്രീകള്‍ക്ക് വേണ്ടിയും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ മാപ്പ് പറയണമെന്ന് അവശ്യപ്പെടുകയാണ്. അദ്ദേഹം പ്രസംഗത്തിനിടെ ഉപയോഗിച്ച നിന്ദ്യവും വിലകുറഞ്ഞുതുമായ ഭാഷ നമ്മുടെ സമൂഹത്തിന് ചേര്‍ന്നതല്ല. ജനാധിപത്യത്തില്‍ ഒരു നേതാവിന് ഇത്ര പരസ്യമായി ഇത്തരം അഭിപ്രായങ്ങള്‍ പറയാന്‍ കഴിയുമെങ്കില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാനം സഹിക്കേണ്ടി വരുന്ന ഭീകരത ഊഹിക്കാവുന്നതേയുള്ളൂ. അത്തരം പെരുമാറ്റത്തിനെതിരെ ഞങ്ങള്‍ ഉറച്ചുനില്‍ക്കുന്നു'- രേഖ ശര്‍മ പറഞ്ഞു. നിതീഷ് കുമാര്‍ നിയമസഭയെ അഭിസംബോധന ചെയ്യുമ്പോള്‍ ഉപയോഗിച്ച അപമാനകരമായ ഭാഷയെ ശക്തമായി അപലപിക്കുന്നുവെന്നും അദ്ദേഹം മാപ്പ് പറയണമെന്നും ഡല്‍ഹി വനിത കമീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ പറഞ്ഞു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ