ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പ്രമുഖ യൂട്യൂബര്‍ എല്‍വിഷ് യാദവ് പങ്കെടുത്തെന്ന് കരുതുന്ന റേവ് പാര്‍ട്ടിക്കിടെ, പാമ്പുകളെ പിടികൂടി. യുപി വനംവകുപ്പുമായി ചേര്‍ന്ന് നോയിഡ പൊലീസ് നവംബര്‍ മൂന്നിന് നടത്തിയ റെയ്ഡില്‍ ഒന്‍പത് പാമ്പുകളെയാണ് പിടികൂടിയത്. അഞ്ചു മൂര്‍ഖന്‍ അടക്കം മുഴുവന്‍ പാമ്പുകളെയും പിന്നീട് വനത്തില്‍ വിട്ടയച്ചു. കേസുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ എല്‍വിഷ് യാദവിന്റെ അനുയായികളാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
പാമ്പിന്‍ വിഷത്തിന് വേണ്ടിയാണ് ഇവയെ സൂക്ഷിച്ചിരുന്നതെന്നാണ് വെറ്ററിനറി ഡിപ്പാര്‍ട്ട്‌മെന്റിന്റെ അവകാശവാദം. പാമ്പിന്റെ വിഷഗ്രന്ഥികള്‍ നീക്കം ചെയ്ത നിലയിലായിരുന്നു. ഒന്‍പത് പാമ്പുകളില്‍ എട്ടെണ്ണത്തിന്റെയും പല്ലുകളും നഷ്ടപ്പെട്ടിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട്് എല്‍വിഷ് യാദവിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. റേവ് പാര്‍ട്ടികളില്‍ വിനോദത്തിന് ലഹരി കൂട്ടാൻ വേണ്ടിയാണ് പാമ്പിന്‍ വിഷം ഉപയോഗിച്ചിരുന്നതെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. എന്നാല്‍ കേസില്‍ തന്റെ പങ്ക് എല്‍വിഷ് യാദവ് നിഷേധിച്ചു. അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും എല്‍വിഷ് യാദവ് അറിയിച്ചു.
എന്നാല്‍ എഫ്്‌ഐആറില്‍ എല്‍വിഷിന്റെ പേര് ഉണ്ട്. കഴിഞ്ഞദിവസം ചോദ്യം ചെയ്ത ശേഷം എല്‍വിഷിനെ നോയിഡ പൊലീസ് വിട്ടയച്ചിരുന്നു. വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നാണ് പൊലീസ് പറയുന്നത്. ചോദ്യം ചെയ്യുന്നതിനിടെ, അനുയായികളുമായുള്ള ബന്ധം സംബന്ധിച്ചും പാമ്പുകള്‍ക്കൊപ്പമുള്ള സോഷ്യല്‍മീഡിയ പോസ്റ്റുകളെ കുറിച്ചും പൊലീസ് ചോദിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. എല്‍വിഷ് യാദവിന്റെ ഭാഗത്ത് നിന്ന് തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ മതിയായ ശിക്ഷ ലഭിക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ പറഞ്ഞു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ