ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. സുരക്ഷാ സേനയും കുക്കി തീവ്രവാദികളെന്ന് സംശയിക്കുന്ന അക്രമികളും തമ്മിലുള്ള വെടിവയ്പില്‍ 10 പേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷത്തില്‍ രണ്ട് പൊലീസ് ഉദ്യോസ്ഥര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
കാങ്പോക്പി ജില്ലയുടെയും ഇംഫാല്‍ വെസ്റ്റിന്റെയും അതിര്‍ത്തിയിലുള്ള കാങ്ചുപ്പ് ഹില്‍, കോട്രുക്ക് എന്നിങ്ങനെ രണ്ട് വ്യത്യസ്ത സ്ഥലങ്ങളില്‍ ഇന്നലെയാണ് ഏറ്റുമുട്ടലുണ്ടായത്. സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് സ്ഥിതി സാധാരണനിലയിലേക്ക് എത്തിയിട്ടില്ല. സംഘര്‍ഷത്തില്‍ മരണസംഖ്യ ഉയരാനിടയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
കാങ്പോക്പി ജില്ലയില്‍ നിന്ന് രണ്ട് കൗമാരക്കാരെ കാണാതായതിന് പിന്നാലെ ഇംഫാല്‍ താഴ്‌വരയില്‍ സംഘര്‍ഷ സാഹചര്യം ഉടലെടുത്തിരുന്നു. സൈനികന്റെ അമ്മയടക്കം നാല് പേരെ കലാപകാരികള്‍ തട്ടിക്കൊണ്ടുപോയി. ഈ സാഹചര്യത്തിലാണ് സംഘര്‍ഷമുണ്ടായത്.
കഴിഞ്ഞ ദിവസം മണിപ്പൂരിലെ ഇംഫാലില്‍ വീണ്ടും ആയുധം കൊളളയടിക്കാന്‍ ശ്രമം നടന്നിരുന്നു. രാജ്ഭവന് സമീപമുള്ള ഐആര്‍ബി ക്യാംപിലേക്ക് ആള്‍ക്കൂട്ടം ഇരച്ചു കയറി. ജനക്കൂട്ടത്തിന് നേര്‍ക്കുണ്ടായ പൊലീസ് വെടിവെപ്പില്‍ 3 പേര്‍ക്ക് പരിക്കേറ്റിരുന്നു. മെയ് 3 മുതല്‍ മണിപ്പൂരില്‍ മെയ്ദികളും കുക്കികളും തമ്മിലുള്ള വംശീയ കലാപം രൂക്ഷമാണ്. നൂറുകണക്കിന് ആളുകള്‍ മരിക്കുകയും ആയിരക്കണക്കിന് ആളുകള്‍ പലായനം ചെയ്യുകയും ചെയ്തു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ