എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് ചോര്‍ന്നു; ഗുരുതര ചട്ടലംഘനമെന്ന് മഹുവ; സ്പീക്കര്‍ക്ക് പരാതി

അദാനി ഗ്രൂപ്പിനെതിരെയാണ്  താന്‍ ലോക്‌സഭയില്‍ പരാതി ഉന്നയിച്ചത്. ഈ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ചാനലില്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ എങ്ങനെ ലഭിച്ചുവെന്നും മഹുവ സ്പീക്കര്‍ക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി
തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര
തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര

ന്യുഡല്‍ഹി:  പാര്‍ലമെന്റില്‍ ചോദ്യമുന്നയിക്കാന്‍ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ എത്തിക്‌സ് കമ്മറ്റി കരട് റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ ലോകസ്ഭാ സ്പീക്കര്‍ക്ക് കത്തയച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. വിശാദംശങ്ങള്‍ മാധ്യമങ്ങളില്‍ വന്നത് ഗുരുതര ചട്ടലംഘനമാണ്. ലോക്‌സഭയുടെ എല്ലാ നടപടിക്രമങ്ങളുടെയും നിയമങ്ങളുടെ പരിപൂര്‍ണമായ തകര്‍ച്ചയാണ് ഇത് കാണിക്കുന്നതെന്നും നേരത്തെ നല്‍കിയ പരാതിയില്‍ മറുപടി നല്‍കാത്ത സ്പീക്കറുടെ നടപടി ദൗര്‍ഭാഗ്യകരമാണെന്നും മഹുവ കത്തില്‍ പറഞ്ഞു.

എത്തിക്‌സ് കമ്മറ്റിയോഗം ഇന്ന് വൈകീട്ട് യോഗം ചേരാനിരിക്കെയാണ് മഹുവ ലോക്‌സഭാ സ്പീക്കര്‍ക്ക് കത്തുനല്‍കിയത്. മഹുവയുടെ ലോക്‌സഭാ അംഗത്വം റദ്ദാക്കണമെന്ന എത്തിക്‌സ് കമ്മറ്റി ശുപാര്‍ശ മാധ്യമങ്ങളില്‍ വന്നിരുന്നു. അദാനിയുടെ ഉടമസ്ഥതയിലുള്ള മാധ്യമത്തിലാണ് ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും ഇത് ഞെട്ടിപ്പിക്കുന്നതാണെന്നും മഹുവ പറഞ്ഞു. അദാനി ഗ്രൂപ്പിനെതിരെയാണ്  താന്‍ ലോക്‌സഭയില്‍ പരാതി ഉന്നയിച്ചത്. ഈ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ചാനലില്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ എങ്ങനെ ലഭിച്ചുവെന്നും മഹുവ സ്പീക്കര്‍ക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി.

500 പേജുള്ള റിപ്പോര്‍ട്ടില്‍ മഹുവയുടെ പ്രവൃത്തികള്‍ അങ്ങേയറ്റം നീചവും കടുത്ത ശിക്ഷ അര്‍ഹിക്കുന്നതുമാണെന്നും വിഷയത്തില്‍ എത്രയും വേഗത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും നിര്‍ദേശിക്കുന്നുണ്ട്. നവംബര്‍ ഒന്നിനായിരുന്നു മഹുവ ലോക്‌സഭാ എത്തിക്‌സ് കമ്മിറ്റിക്ക് മുമ്പാകെ ഹാജരായത്. വ്യക്തിപരമായ ചോദ്യങ്ങള്‍ ചോദിക്കുന്നുവെന്ന് ആരോപിച്ച് മഹുവ സിറ്റിങ്ങില്‍നിന്ന് ഇറങ്ങിപ്പോയിരുന്നു. മഹുവയ്ക്ക് പുറമേ കമ്മിറ്റിയിലെ പ്രതിപക്ഷ അംഗങ്ങളായ ഡാനിഷ് അലിയും ജനതാദള്‍ (യു) എംപി ഗിരിധാരി യാദവ്, കോണ്‍ഗ്രസ് എംപി ഉത്തം കുമാര്‍ റെഡ്ഡിയും യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയിരുന്നു.

അനധികൃതമായി ഉപയോഗിക്കാന്‍ പാര്‍ലമെന്ററി യൂസര്‍ ഐഡി വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയുമായി മഹുവ പങ്കുവച്ചെന്നും ഇതിനായി പണവും മറ്റു വസ്തുക്കളും സ്വീകരിച്ചെന്നും കണ്ടെത്തിയതായി കമ്മിറ്റി പറയുന്നു. കടുത്ത ശിക്ഷ ലഭിക്കാവുന്ന ഗുരുതര കുറ്റകൃത്യമാണ് മഹുവ നടത്തിയിരിക്കുന്നതെന്നും കമ്മിറ്റി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു
ജനവികാരം എത്തിക്‌സ് കമ്മിറ്റിക്കെതിരാക്കാന്‍ ശ്രമിച്ചുവെന്നാണ് ഡാനിഷ് അലിക്കെതിരായ ആരോപണം.

മഹുവയുടെ മുന്‍ പങ്കാളി കൂടിയായ സുപ്രീംകോടതി അഭിഭാഷകന്‍ ജയ് ആനന്ദ് ദഹാദ്റായ് ആണ് അവര്‍ക്കെതിരെ സിബിഐക്കു പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ബിജെപി എംപി നിഷികാന്ത് ദുബെ ലോക്സഭാ സ്പീക്കര്‍ക്കും പരാതി നല്‍കി. ദഹാദ്റായ്, നിഷികാന്ത് ദുബെ എന്നിവര്‍ നേരത്തെ എത്തിക്സ് കമ്മിറ്റിക്കു മുന്നില്‍ ഹാജരാവുകയും തങ്ങളുടെ വാദം അവതരിപ്പിക്കുകയും ചെയ്തു.

അതേസമയം സിബിഐ കേസുമായി ബന്ധപ്പെട്ട് തന്നെ ബന്ധപ്പെടുന്ന മാധ്യമങ്ങളോടുള്ള മറുപടി മഹുവ എക്സില്‍ കുറിച്ചു. അദാനി ഗ്രൂപ്പ് നടത്തിയ 13000 കോടിയുടെ അഴിമതിയില്‍ സിബിഐ കേസെടുത്തിട്ടില്ലെന്നും അവര്‍ വാങ്ങുന്ന തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും രാജ്യസുരക്ഷ പ്രശ്നമില്ലെന്നും മഹുവ എക്സില്‍ കുറിച്ചു. ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്തിയശേഷം തന്റെ വിഷയത്തിലേക്കും സിബിഐയെ സ്വാഗതം ചെയ്യുന്നതായി മഹുവ കൂട്ടിച്ചേര്‍ത്തു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com