ദീപാവലി സ്വീറ്റ്‌സ് വാങ്ങാന്‍ ഓണ്‍ലൈനിലൂടെ ഓര്‍ഡര്‍ നല്‍കി; എംഎല്‍എയുടെ ബന്ധുവിന് നഷ്ടമായത് 80,000 രൂപ
മുംബൈ: മഹാരാഷ്ട്രയില്‍ മധുരപലഹാരം വാങ്ങാന്‍ ഓണ്‍ലൈനിലൂടെ ഓര്‍ഡര്‍ നല്‍കിയ എംഎല്‍എയുടെ ബന്ധുവിന് 79,492 രൂപ നഷ്ടപ്പെട്ടതായി പരാതി. താനെ ജില്ലയില്‍ നിന്നുള്ള എംഎല്‍എയുടെ 31കാരിയായ ബന്ധുവിനാണ് പണം നഷ്ടമായത്.
ദിവസങ്ങള്‍ക്ക് മുന്‍പാണ് സംഭവം. ഭയന്ദര്‍ മേഖലയിലുള്ള കടയില്‍ നിന്നാണ് മധുരപലഹാരം വാങ്ങാന്‍ ശ്രമിച്ചത്. മധുരപലഹാരത്തിന് 480 രൂപയാണ് വില നിശ്ചയിച്ചിരുന്നത്. ഓര്‍ഡര്‍ പൂര്‍ത്തിയാക്കുന്നതിന് ലഭിച്ച ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പണമിടപാട് നടത്തുന്നതിനിടെയാണ് തട്ടിപ്പിന് ഇരയായതെന്ന് പരാതിയില്‍ പറയുന്നു.
പണമിടപാട് നടത്താന്‍ ശ്രമിക്കുന്നതിനിടെ, കടയില്‍ നിന്നെന്ന പേരില്‍ ഒരു ഫോണ്‍ കോള്‍ വന്നു. പണമിടപാട് പൂര്‍ത്തിയാക്കുന്നതിന് ചില ഇടപാടുകള്‍ കൂടി പൂര്‍ത്തിയാക്കേണ്ടതുണ്ട് എന്നാണ് മറുതലയ്ക്കലുള്ളയാള്‍ പറഞ്ഞത്. ഇതനുസരിച്ച് ഇടപാടുകള്‍ പൂര്‍ത്തിയാക്കി നിമിഷങ്ങള്‍ക്കകം 79,012 രൂപ നഷ്ടപ്പെട്ടതായി കാണിച്ച് തനിക്ക് സന്ദേശം ലഭിച്ചതായും യുവതിയുടെ പരാതിയില്‍ പറയുന്നു.
രണ്ടു തവണകളായാണ് പണം തട്ടിയെടുത്തത്. മധുരപലഹാരത്തിന് കൊടുക്കേണ്ട 480 രൂപയ്ക്ക് പുറമേയാണിത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ