'ഇന്ത്യൻ സർക്കാരിൽ നിന്നും പിന്തുണയില്ല'; ഡൽഹിയിലെ എംബസിയുടെ പ്രവർത്തനം അവസാനിപ്പിച്ച് അഫ്​ഗാനിസ്ഥാൻ

'അഫ്ഗാനിസ്ഥാന്റെ താല്‍പ്പര്യങ്ങള്‍' സംരക്ഷിക്കാന്‍ കഴിയാതെ പരാജയത്തെ അഭിമുഖീകരിക്കേണ്ടി വരുന്നു
ഫോട്ടോ: എഎൻഐ
ഫോട്ടോ: എഎൻഐ

ന്യൂഡല്‍ഹി: ഇന്ത്യയിലെ എംബസി പ്രവര്‍ത്തനം അവസാനിപ്പിച്ചതായി ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്ഥാന്‍. വേണ്ടത്ര നയതന്ത്ര പിന്തുണ ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്നില്ലെന്നും, അതിനാല്‍ ഒക്ടോബര്‍ ഒന്നു മുതല്‍ പ്രവര്‍ത്തനം നിര്‍ത്തുന്നതായും അഫ്ഗാന്‍ ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ നയതന്ത്ര പിന്തുണയില്ലെന്നും 'അഫ്ഗാനിസ്ഥാന്റെ താല്‍പ്പര്യങ്ങള്‍' സംരക്ഷിക്കാന്‍ കഴിയാതെ പരാജയത്തെ അഭിമുഖീകരിക്കേണ്ടി വരുന്നുവെന്നുമാണ് പ്രസ്താവനയില്‍ വ്യക്തമാക്കിയിരിക്കുന്നത്. തങ്ങളുടെ കടമകള്‍ ഫലപ്രദമായി വിനിയോഗിക്കാന്‍ കഴിയാത്തതും തടസമായി നില്‍ക്കുന്നുവെന്നും പ്രസ്താവനയില്‍ സൂചിപ്പിക്കുന്നുണ്ട്. 

അഗാധമായ സങ്കടത്തോടെയും ഖേദത്തോടെയും നിരാശയോടെയുമാണ് ന്യൂഡല്‍ഹിയിലെ അഫ്ഗാനിസ്ഥാന്‍ എംബസി പ്രവര്‍ത്തനം നിര്‍ത്താന്‍ തീരുമാനമെടുത്തിരിക്കുന്നതെന്നാണ് അഫ്ഗാന്‍ എംബസി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. 

ഇന്ത്യയും അഫ്ഗാനും തമ്മിലുള്ള ചരിത്രപരമായ ബന്ധവും ദീര്‍ഘകാല പങ്കാളിത്തവും കണക്കിലെടുത്ത് വളരെ ദു:ഖത്തോടെയാണെങ്കിലും ഈ തീരുമാനമെടുക്കുകയാണെന്ന് എംബസി വ്യക്തമാക്കി. നയതന്ത്രജ്ഞര്‍ക്ക് നിര്‍ണായകമായ സഹകരണ മേഖലകളിലേക്കുള്ള വിസ പുതുക്കുന്ന കാര്യത്തില്‍ സമയബന്ധിതമായ വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ല. ഇത് തങ്ങളെ വലിയ നിരാശയിലേക്കും പതിവ് ചുമതലകള്‍ നിര്‍വഹിക്കാന്‍ കഴിയാത്ത സ്ഥിതിവിശേഷമുണ്ടാക്കുകയും ചെയ്തു.

നിലവില്‍ അഞ്ച് അഫ്ഗാന്‍ നയതന്ത്രജ്ഞരെങ്കിലും ഇന്ത്യ വിട്ടതായി എംബസി അധികൃതര്‍ പറയുന്നു. അഫ്ഗാന്‍ എംബസിയിലെ അംബാസഡറും മറ്റ് മുതിര്‍ന്ന നയതന്ത്രജ്ഞരും ഇന്ത്യ വിട്ട് യൂറോപ്പിലേക്കും അമേരിക്കയിലേക്കും അഭയം പ്രാപിച്ചതിന് ശേഷമാണ് പുതിയ നീക്കങ്ങളുണ്ടായിട്ടുള്ളതെന്ന്  മൂന്ന് എംബസി ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം  വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞിരുന്നു. നയതന്ത്രജ്ഞര്‍ തമ്മിലുള്ള ആഭ്യന്തര കലഹമാണ് പുതിയ സംഭവ വികാസങ്ങള്‍ക്ക് കാരണമെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും എംബസി വ്യക്തമാക്കി. 

ഇന്ത്യയില്‍ നിലവില്‍ താമസിക്കുന്നവര്‍, ജോലി ചെയ്യുന്നവര്‍, പഠിക്കുന്നവര്‍, വ്യാപാരം ചെയ്യുന്നവര്‍ തുടങ്ങി  വിവിധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന അഫ്ഗാനികളുടെ സംരക്ഷണത്തെ പുതിയ നീക്കം ബാധിക്കരുതെന്നും കേന്ദ്രസര്‍ക്കാരിനോട് എംബസി ആവശ്യപ്പെട്ടിട്ടുണ്ട്. 2021ല്‍ താലിബാന്‍ അധികാരം ഏറ്റെടുത്തതോടെ അഫ്ഗാനിസ്ഥാനിലെ എംബസി ഇന്ത്യ അടച്ചുപൂട്ടിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com