ന്യൂഡല്‍ഹി: ഇസ്രയേല്‍- ഹമാസ് യുദ്ധം തുടരുന്നതിനിടെ, കശ്മീരുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെ പ്രകീര്‍ത്തിച്ച് ജെഎന്‍യു മുന്‍ വിദ്യാര്‍ഥി നേതാവ് ഷെഹ്ല റഷീദ്. ഇന്ത്യക്കാര്‍ ഭാഗ്യവാന്മാരാണെന്നും കശ്മീരില്‍ സമാധാനവും സുരക്ഷയും ഉറപ്പാക്കിയ സുരക്ഷാ സേനകള്‍ക്കും കേന്ദ്രസര്‍ക്കാരിനും നന്ദി പറയുന്നതായും ഷെഹ്ല റഷീദ് എക്‌സില്‍ കുറിച്ചു.
'മിഡില്‍ ഈസ്റ്റിലെ സംഭവങ്ങള്‍ നോക്കുമ്പോള്‍, ഇന്ത്യക്കാര്‍ എന്ന നിലയില്‍ നമ്മള്‍ എത്ര ഭാഗ്യവാന്മാരാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഇന്ത്യന്‍ സൈന്യവും സുരക്ഷാ സേനകളും നമ്മുടെ സുരക്ഷയ്ക്കായി അവരുടെ എല്ലാം ത്യജിച്ചു. കശ്മീരില്‍ സമാധാനം കൊണ്ടുവന്നതിന് പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും അടക്കം നന്ദി'- ഷെഹ്ല റഷീദ് പറഞ്ഞു.
'മിഡില്‍ ഈസ്റ്റ് പ്രതിസന്ധി കാണിച്ചുതരുന്നത് പോലെ, സുരക്ഷിതത്വമില്ലാതെ സമാധാനം അസാധ്യമാണ്. കശ്മീരില്‍ ദീര്‍ഘകാല സമാധാനവും സുരക്ഷയും ഉറപ്പാക്കാന്‍ ഇന്ത്യന്‍ ആര്‍മിയും സിആര്‍പിഎഫും ജമ്മു കശ്മീര്‍ പൊലീസും മഹത്തായ ത്യാഗങ്ങള്‍ ചെയ്തിട്ടുണ്ട്'- ഷെഹ്ല റഷീദ് എക്‌സില്‍ കുറിച്ചു. നേരത്തെ മോദി സര്‍ക്കാരിന്റെ വിമര്‍ശകയായിരുന്ന ഷെഹ്ല റഷീദ്, അടുത്തകാലത്തായി വിവിധ വിഷയങ്ങളില്‍ മോദി സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ച് വരുന്നത്. ജൂലൈയില്‍, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചതിനുമെതിരെ നല്‍കിയ ഹര്‍ജി അവര്‍ പിന്‍വലിച്ചിരുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ