ന്യൂഡല്‍ഹി: ഡല്‍ഹി മദ്യ നയ അഴിമതി കേസില്‍ മുന്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ഇഡി, സിബിഐ കേസുകളില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയാണ് തള്ളിയത്. മനീഷ് സിസോദിയ ജയിലില്‍ തന്നെ തുടരും.
ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ് വി എന്‍ ഭട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. ആറ് മുതല്‍ എട്ട് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുമെന്ന് ഇഡിയും സിബിഐയും ഉറപ്പുനല്‍കിയിട്ടുണ്ടെന്നും വിചാരണ മന്ദഗതിയിലാണെന്ന് ബോധ്യപ്പെടുകയോ അതിലും മുന്നോട്ടുപോവുകയോ ചെയ്താല്‍ സിസോദിയക്ക് വീണ്ടും ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിക്കാവുന്നതാണെന്ന് ബെഞ്ച് വ്യക്തമാക്കി.
അഴിമതിക്കേസ് സിബിഐയും സാമ്പത്തിക ക്രമക്കേട് ഇഡിയുമാണ് അന്വേഷിക്കുന്നത്.ആഗസ്ത് 17 നാണു മനീഷ് സിസോദിയ ഉള്‍പ്പെടെയുള്ളവരെ പ്രതി ചേര്‍ത്ത് എഫ്‌ഐആര്‍ ഇട്ടത്. റിമാന്‍ഡ് ചെയ്യേണ്ട സാഹചര്യം വ്യക്തമാക്കണമെന്ന് കോടതി അന്വേഷണ ഏജന്‍സികളോട് പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ പരാജയപ്പെട്ടാല്‍ ജാമ്യം അനുവദിക്കുമെന്നും കോടതി നേരത്തെ പറഞ്ഞിരുന്നു.
കഴിഞ്ഞ ഫെബ്രുവരി 26നാണ് മദ്യനയക്കേസില്‍ സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. ദിവസങ്ങള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ചില മദ്യ വ്യാപാരികള്‍ക്ക് അനുകൂലമാകുന്ന തരത്തില്‍ ഡല്‍ഹിയുടെ പുതിയ മദ്യനയം രൂപീകരിച്ചു നടപ്പാക്കിയെന്നാണ് കേസ്. ഇതിനായി വ്യാപാരികള്‍ കൈക്കൂലി നല്‍കിയെന്നും ആരോപണമുണ്ട്. ക്രമക്കേട് ആരോപിക്കപ്പെടുന്ന എക്‌സൈസ് വകുപ്പിന്റെ ചുമതല സിസോദിയയ്ക്കായിരുന്നു. വിവാദമായതോടെ പുതിയ നയം പിന്‍വലിച്ചിരുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ