ബാല വിവാഹം, സതി, വിധവാ വിവാഹ വിലക്ക്...; എല്ലാം വന്നത് ഇസ്ലാമിക അധിനിവേശത്തോടെ: ആര്‍എസ്എസ് നേതാവ്
ന്യൂഡല്‍ഹി: ബാല വിവാഹം, സതി, വിധവാ വിവാഹ വിലക്ക് തുടങ്ങിയവയെല്ലാം ഇന്ത്യന്‍ സമൂഹത്തില്‍ വ്യാപകമായത് ഇസ്ലാമിക അധിനിവേശത്തോടു കൂടിയാണെന്ന് ആര്‍എസ്എസ് നേതാവ് കൃഷ്ണ ഗോപാല്‍. ഇത്തരം സാമൂഹ്യ ദുരാചാരങ്ങളാണ് സ്ത്രീയെ അടിച്ചമര്‍ത്താനിടയാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. ഡല്‍ഹി സര്‍വകലാശാലയില്‍ സംഘടിപ്പിച്ച നാരീ ശക്തി സംഗമത്തില്‍ സംസാരിക്കുകയായിരുന്നു കൃഷ്ണ ഗോപാല്‍.
അക്രമികളില്‍നിന്നു രക്ഷിക്കാനായി മധ്യകാലത്ത് സ്ത്രീകള്‍ക്ക് ഒട്ടേറെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. അതൊരു വല്ലാത്ത കഠിനകാലമായിരുന്നുവെന്ന് ആര്‍എസ്എസ് നേതാവ് പറഞ്ഞു. രാജ്യം തന്നെ അടിച്ചമര്‍ത്തല്‍ നേരിടുകയായിരുന്നു. ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ടു, വലിയ സര്‍വകലാശാലകള്‍ നശിപ്പിക്കപ്പെട്ടു, സ്ത്രീകള്‍ ആക്രമണ ഭീഷണിയിലായി. ലക്ഷക്കണക്കിനു സ്ത്രീകളാണ് അപഹരിക്കപ്പെട്ട് ലോകത്ത് പലയിടത്തും വില്‍പ്പനച്ചരക്കായത്. അബ്ദാലിയും ഘോറിയും ഘസ്‌നിയും ഇന്ത്യയില്‍ നിന്നു സ്ത്രീകളെ തട്ടിക്കൊണ്ടുപോയി പലയിടത്തും വിറ്റിട്ടുണ്ടെന്ന് ഗോപാല്‍ പറഞ്ഞു.
വലിയ തോതില്‍ അപമാനം നേരിടേണ്ടി വന്ന കാലഘട്ടമാണത്. അതുകൊണ്ടാണ് സ്ത്രീകളുടെ സുരക്ഷയ്ക്കായി പലവിധ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. നമ്മുടെ സമൂഹം തന്നെയാണ് ആ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. അതിന്റെ ഫലമായി സ്ത്രീകള്‍ക്കു വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടു, അവര്‍ അക്ഷരാഭ്യാസമില്ലാത്തവരായി.
അക്രമികളില്‍നിന്നു രക്ഷിക്കാനായി പെണ്‍കുട്ടികളെ മാതാപിതാക്കള്‍ എത്രയും വേഗം വിവാഹം ചെയ്തയക്കാന്‍ തുടങ്ങിയതോടെയാണ് രാജ്യത്തു ബാലവിവാഹം പ്രചരിച്ചത്. ഇസ്ലാമിക അധിനിവേശത്തിനു മുമ്പ് ഇന്ത്യയില്‍ സതി അനുഷ്ഠാനം ഇല്ലായിരുന്നു. യുദ്ധത്തില്‍ ഒട്ടേറെപ്പേര്‍ കൊല്ലപ്പെടുകയും അതുവഴി പുരുഷന്മാര്‍ കുറയുകയും ചെയ്തപ്പോഴാണ് വിധവാ പുനര്‍ വിവാഹത്തിനു വിലക്ക് ഏര്‍പ്പെടുത്തിയത്- ആര്‍എസ്എസ് നേതാവ് പറഞ്ഞു.
ഇസ്ലാമിക അധിനിവേശത്തിനു മുമ്പ് സ്ത്രീകള്‍ പണ്ഡിത സദസ്സുകളില്‍ പങ്കെടുക്കുകയും വേദങ്ങള്‍ ചൊല്ലുകയും ചെയ്യുമായിരുന്നു. ഇപ്പോള്‍ വീണ്ടും സ്ത്രീകള്‍ വിദ്യാഭ്യാസത്തില്‍ മുന്നിലേക്കു വന്നതായി ഗോപാല്‍ പറഞ്ഞു. പരീക്ഷകളില്‍ അവര്‍ ആണ്‍കുട്ടികളെ പിന്നിലാക്കുകയാണ്. പല രംഗത്തും സ്ത്രീകള്‍ വലിയ സംഭാവനകള്‍ ചെയ്യുന്നു. പടിഞ്ഞാറന്‍ സംസ്‌കാരത്തിന്റെ പ്രലോഭനങ്ങള്‍ക്കെതിരെ സ്ത്രീകള്‍ ജാഗ്രതയോടെയിരിക്കണമന്ന് ആര്‍എസ്എസ് നേതാവ് പറഞ്ഞു.
സാങ്കേതിക വിദ്യ ഉപയോഗിക്കൂ, വിമാനം പറത്തൂ, ഐഎസ്ആര്‍ഒയില്‍ ജോലി ചെയ്യൂ, ശാസ്ത്രജ്ഞയോ ഡോക്ടറോ എന്‍ജിനിയറോ ആവൂ, എന്നാല്‍ സ്ത്രീ സ്ത്രീയായിരിക്കണം. സ്ത്രീയാണ് കുടുംബത്തിന്റെ ആധാരം. കുട്ടികളിലേക്കു മൂല്യങ്ങള്‍ പകര്‍ന്നു നല്‍കേണ്ടതു സ്ത്രീകളാണ്. കുടുംബത്തെ നോക്കലും അടുക്കള കൈകാര്യം ചെയ്യലും ഇഷ്ടപ്പെട്ട ജോലിയോളം തന്നെ പ്രധാനമായ കാര്യമാണെന്ന് ഗോപാല്‍ പറഞ്ഞു. നെഹ്‌റു പ്രധാനമന്ത്രിയായിരുന്നപ്പോള്‍ അടുക്കള കൈകാര്യം ചെയ്തിരുന്നത് ഇന്ദിരയാണ്- അദ്ദേഹം പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ