ന്യൂഡല്‍ഹി: പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ സാമ്പിള്‍ പേപ്പര്‍ തട്ടിപ്പില്‍ വീഴരുതെന്ന് സിബിഎസ്ഇയുടെ മുന്നറിയിപ്പ്. പഠനവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്ക് സാമ്പിള്‍ പേപ്പറുകള്‍ നോക്കുന്നതിന് സ്വകാര്യ പബ്ലിഷറുമായി സിബിഎസ്ഇ സഹകരിക്കുന്നതായുള്ള പ്രചാരണം വ്യാജമാണ്. അത്തരത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങളില്‍ വീണ് പണം നഷ്ടപ്പെടുത്തരുതെന്നും സിബിഎസ്ഇയുടെ മുന്നറിയിപ്പില്‍ പറയുന്നു.
സ്വകാര്യ പബ്ലിഷറുമായി സഹകരിച്ച് വിദ്യാര്‍ഥികള്‍ക്ക് പണമടച്ച് സാമ്പിള്‍ പേപ്പര്‍ നോക്കുന്നതിനുള്ള സൗകര്യം സിബിഎസ്ഇ ഒരുക്കിയതായുള്ള റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി സിബിഎസ്ഇ രംഗത്തുവന്നത്. ഇത്തരം തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങളില്‍ പത്ത്, പന്ത്രണ്ട് ക്ലാസ് വിദ്യാര്‍ഥികള്‍ വീഴരുതെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി എല്ലാ പ്രധാനപ്പെട്ട വിഷയങ്ങളിലും പ്രാക്ടിക്കല്‍ പേപ്പറുകള്‍ സിബിഎസ്ഇ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിദ്യാര്‍ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനും കൂടുതല്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തി പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ വിദ്യാര്‍ഥികളെ സജ്ജരാക്കുന്നതിന് വേണ്ടിയുമാണ് പ്രാക്ടിക്കല്‍ പേപ്പറുകള്‍ പുറത്തുവിട്ടത്. എന്നാല്‍ സിബിഎസ്ഇ പുറത്തുവിട്ട ഈ പ്രാക്ടിക്കല്‍ പേപ്പറുകള്‍ നോക്കുന്നതിന് സ്വകാര്യ പബ്ലിഷര്‍മാരുടെ വെബ്‌സൈറ്റുകളെ ആശ്രയിക്കാന്‍ വിദ്യാര്‍ഥികളോടും സ്‌കൂളുകളോടും ആവശ്യപ്പെടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇത്തരത്തിലുള്ള അവകാശവാദങ്ങൾ വിദ്യാര്‍ഥികളും രക്ഷിതാക്കളും വിശ്വസിക്കരുതെന്നും വ്യാജ പ്രചാരണങ്ങളില്‍ വീഴരുതെന്നും സിബിഎസ്ഇയുടെ വിശദീകരണത്തില്‍ പറയുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ