ന്യൂഡൽഹി: പങ്കാളിക്ക് മനപ്പൂർവം ലൈംഗിക ബന്ധം നിഷേധിക്കുന്നത് ക്രൂരതയാണെന്നു ഡൽഹി ഹൈക്കോടതി. വിവാഹ മോചനം അനുവദിച്ച കുടുംബ കോടതിയുടെ വിധി റദ്ദാക്കണമെന്നു ആവശ്യപ്പെട്ട് സ്ത്രീ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി നിരീക്ഷണം. വിവാഹം കഴിഞ്ഞ് 35 ദിവസം ഒരുമിച്ചു താമസിച്ചിട്ടും ശാരീരിക ബന്ധത്തിലേർപ്പെടാൻ സാധിച്ചില്ലെന്നും ഭാര്യ സ്വന്തം വീട്ടിലേക്ക് പോയെന്നും കാണിച്ചാണ് ഭർത്താവ് ബന്ധം വേർപ്പെടുത്താൻ കുടുംബ കോടതിയെ സമീപിച്ചത്.
ജസ്റ്റിസ് സുരേഷ് കുമാർ കെയ്ത് ആധ്യക്ഷനും ജസ്റ്റിസ് നീന ബൻസാൽ കൃഷ്ണ അംഗവുമായ രണ്ടംഗ ഹൈക്കോടതി ബെഞ്ചാണ് നിരീക്ഷണം നടത്തിയത്. ലൈംഗിക ബന്ധമില്ലാത്ത വിവാഹം അപമാനകരമാണ്. ലൈംഗിക ബന്ധത്തിലുണ്ടാകുന്ന നിരാശയേക്കാൾ മാരകമായതൊന്നും വിവാഹ ബന്ധത്തിലുണ്ടാകാനില്ല. ഇക്കാരണത്താൽ തന്നെ വിവാഹ മോചനം സാധ്യമാണെന്നും കോടതി നിരീക്ഷിച്ചു.
ഹിന്ദു ആചാരപ്രകാരമായിരുന്നു ഇവരുടെ വിവാഹം. 35 ദിവസത്തിനു ശേഷം സ്ത്രീ സ്വന്തം വീട്ടിലേക്ക് പോകുകയായിരുന്നു. പിന്നീട് തിരിച്ചെത്തിയില്ല. തുടർന്നാണ് ഭർത്താവ് വിവാഹ മോചനം ആവശ്യപ്പെട്ട് കുടുംബ കോടതിയെ സമീപിച്ചത്.
എന്നാൽ സ്ത്രീ ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. വിവാഹ ബന്ധം വേർപ്പെടുത്താനുള്ള വിധി റദ്ദാക്കണമെന്നായിരുന്നു ആവശ്യം.
സ്ത്രീധനം ആവശ്യപ്പെട്ട് ഉപദ്രവിച്ചുവെന്നു പൊലീസിൽ നൽകിയ പരാതിയിൽ തെളിവുകൾ നൽകാനായില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. ഭർത്താവ് ഉപേക്ഷിച്ചുവെന്ന വാദം നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ