വനിതാ സംവരണ ബില്ലിന് നിഗൂഢതയുടെ ആവരണം; ഞങ്ങളെ ആരാധിക്കേണ്ട, തുല്യരായി കണ്ടാല്‍ മതി: കനിമൊഴി

വനിതാ സംവരണ ബില്‍ സംവരണത്തെക്കുറിച്ചുള്ളതല്ലെന്നും 'പക്ഷപാതവും നീതീരാഹിത്യവും' മാറ്റാനുള്ള പ്രവര്‍ത്തിയാണെന്നൂം ഡിഎംകെ എംപി കനിമൊഴി
കനിമൊഴി പാര്‍ലമെന്റില്‍ സംസാരിക്കുന്നു
കനിമൊഴി പാര്‍ലമെന്റില്‍ സംസാരിക്കുന്നു


ന്യൂഡല്‍ഹി: വനിതാ സംവരണ ബില്‍ സംവരണത്തെക്കുറിച്ചുള്ളതല്ലെന്നും 'പക്ഷപാതവും നീതീരാഹിത്യവും' മാറ്റാനുള്ള പ്രവര്‍ത്തിയാണെന്നൂം ഡിഎംകെ എംപി കനിമൊഴി. ബില്ലിന്മേലുള്ള ചര്‍ച്ചയില്‍ ലോക്‌സഭയില്‍ സംസാരിക്കുകയായിരുന്നു അവര്‍. സ്ത്രീകളെ തുല്യരായി കണ്ടു ബഹുമാനിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ണ്ഡല പുനഃസംഘടനയ്ക്കുശേഷം സംവരണം പ്രാവര്‍ത്തികമാകുമെന്ന വ്യവസ്ഥ ബില്ലില്‍നിന്നു നീക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. വനിതാ സംവരണം നടപ്പാക്കുന്നതില്‍ ഇനിയുമുണ്ടാകുന്ന കാലതാമസം നീക്കണമെന്നതാണ് ആവശ്യം. ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകള്‍ക്ക് 33% സംവരണം ഏര്‍പ്പെടുത്തുന്ന ബില്‍ 2027ലെ സെന്‍സസിനുശേഷം 2029ലെ തെരഞ്ഞെടുപ്പിലേ പ്രാവര്‍ത്തികമാകൂ. ബില്ലിന് നിഗൂഢതയുടെ ആവരണമുണ്ടെന്നും അവര്‍ ആരോപിച്ചു.

27 വര്‍ഷം വലിച്ചുനീട്ടിയ ബില്ലാണ് പൊതുതെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് തിടുക്കപ്പെട്ട് അവതരിപ്പിക്കുന്നത്. ബില്ലുമായി ബന്ധപ്പെട്ടവരോട് ആശയരൂപീകരണം നടത്താന്‍ ബിജെപി തയാറായിട്ടില്ല. വനിതാ സംവരണ ബില്‍ പല തവണ ഞാന്‍ പാര്‍ലമെന്റില്‍ ഉന്നയിച്ചതാണ്. രാഷ്ട്രീയ പാര്‍ട്ടികളുള്‍പ്പെടെ എല്ലാവരുമായും ചര്‍ച്ച നടത്തേണ്ടതുണ്ടെന്നാണ് അന്ന് മറുപടി നല്‍കിയത്. ബില്‍ അവതരിപ്പിക്കുന്നതിനു മുന്‍പ് പൊതുസമ്മതം നേടേണ്ടതുണ്ടെന്നും പറഞ്ഞു. എന്തു ചര്‍ച്ചയാണ് നടന്നത്? 

ബില്ലുമായി ബന്ധപ്പെട്ട ഇക്കാര്യങ്ങളെല്ലാം നിഗൂഢമായി നിലനില്‍ക്കുകയാണ്. എന്തിനാണ് പ്രത്യേക സമ്മേളനം വിളിച്ചതെന്നുപോലും അറിയില്ല. സര്‍വകക്ഷി യോഗത്തില്‍പോലും വനിതാ സംവരണ ബില്ലിനെക്കുറിച്ചു പറഞ്ഞിട്ടില്ല. ബില്‍ പെട്ടെന്ന് പ്രത്യക്ഷപ്പെടുകയായിരുന്നു. ഈ രീതിയിലാണോ ഒരു സര്‍ക്കാര്‍ പ്രവര്‍ത്തിക്കാന്‍ പോകുന്നത്? ഒരു ദിവസം പെട്ടെന്ന് സെക്രട്ടേറിയറ്റ് ജീവനക്കാരുടെ യൂണിഫോമില്‍ താമര വിരിയുന്നു. എല്ലാ കാര്യങ്ങളും ഇങ്ങനെയാണോ നടപ്പാക്കുന്നത്.

ബില്‍ പ്രാബല്യത്തിലാകാന്‍ ഇനിയും എത്രനാള്‍ കാത്തിരിക്കണം. ഈ വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇത് ഏര്‍പ്പെടുത്താന്‍ എളുപ്പമല്ലേ. ഈ ബില്‍ ഒരു സംവരണമല്ല, പക്ഷപാതവും നീതിരാഹിത്യവും നീക്കുന്നതിനുള്ളതാണെന്ന് നിങ്ങള്‍ മനസ്സിലാക്കണം. ടോക്കണ്‍ രാഷ്ട്രീയമെന്നത് ആശയങ്ങളുടെ രാഷ്ട്രീയമായി രൂപാന്തരം പ്രാപിക്കണം. ഈ ബില്ലിന്റെ പേര് നാരീ ശക്തി വന്ദന്‍ അധിനിയം എന്നാണ്. ഞങ്ങളെ വന്ദിക്കുന്നത് നിര്‍ത്തണം. വന്ദനമല്ല ഞങ്ങള്‍ക്കു വേണ്ടത്. പീഠത്തില്‍ പ്രതിഷ്ഠിക്കുകയും ആരാധിക്കുകയുമല്ല ഞങ്ങള്‍ക്കു വേണ്ടത്. തുല്യരായി ബഹുമാനിക്കുകയാണ്.'  കനിമൊഴി പറഞ്ഞു.

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെയുടെ മുഖ്യ എതിരാളിയുമായിരുന്ന ജെ ജയലളിത ശക്തിയേറിയ വനിതയായിരുന്നുവെന്നത് അംഗീകരിക്കുന്നതില്‍ ഒരു മടിയും ഇല്ലെന്നും കനിമൊഴി കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com