ടിഡിപിക്ക് വീണ്ടും കുരുക്ക്; റിങ് റോഡ് അഴിമതി കേസില്‍ നാരാ ലോകേഷും പ്രതി
ഹൈദരാബാദ്: അഴിമതിക്കേസില്‍ ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ മകന്‍ നാരാ ലോകേഷും പ്രതി. അമരാവതി ഇന്നര്‍ റിങ് റോഡ് അഴിമതി കേസിലാണ് നാരാ ലോകേഷിനെയും പ്രതി ചേര്‍ത്തത്. കേസില്‍ പതിനാലാം പ്രതിയാണ് ടിഡിപി ജനറല്‍ സെക്രട്ടറി കൂടിയായ ലോകേഷ്.
റിങ് റോഡ് അഴിമതിക്കേസില്‍ ചന്ദ്രബാബു നായിഡു, മുന്‍മന്ത്രി പി നാരായണ തുടങ്ങിയവരും പ്രതികളാണ്. റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ലിംഗമേനി എസ്റ്റേറ്റ്സിന് അനുകൂലമായി റോഡിന്റെ അലൈന്‍മെന്റ് മാറ്റി കര്‍ഷകര്‍ക്ക് നഷ്ടമുണ്ടാക്കിയെന്നാണ് പരാതി. അഴിമതിയുടെ മറവില്‍ നായിഡുവിന്റെ ഉടമസ്ഥതയിലുള്ള ഹെറിറ്റേജ് കമ്പനിയാണ് ഭൂമി വാങ്ങിക്കൂട്ടിയതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
നൈപുണ്യ വികസന അഴിമതിക്കേസില്‍ അറസ്റ്റിലായ തെലുങ്കുദേശം പാര്‍ട്ടി അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു ജയിലിലാണ്. ഈ മാസം 10നാണ് ചന്ദ്രബാബു നായിഡുവിനെ ആന്ധ്രപ്രദേശ് സിഐഡി വിഭാഗം അറസ്റ്റ് ചെയ്തത്.
ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്ത ചന്ദ്രബാബു നായിഡു രാജമുൻഡ്രി സെന്‍ട്രല്‍ ജയിലിലാണ്. കസ്റ്റഡി കാലാവധി ഒക്ടോബർ അഞ്ചു വരെ വിജയവാഡയിലെ അഴിമതി വിരുദ്ധ കോടതി നീട്ടിയിട്ടുണ്ട്. നൈപുണ്യവികസന പദ്ധതിയുമായി ബന്ധപ്പെട്ട് 370 കോടി രൂപയുടെ അഴിമതി നടത്തി എന്ന കേസിലാണ് നായിഡുവിനെ അറസ്റ്റ് ചെയ്തത്.
അഴിമതി കേസ് റദ്ദാക്കണമെന്ന നായിഡുവിന്റെ ഹര്‍ജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. തുർന്ന് നായിഡുവിന്റെ അഭിഭാഷകർ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. അതേസമയം ടിഡിപി നേതാക്കൾക്കെതിരെ സംസ്ഥാന സർക്കാർ രാഷ്ട്രീയ വേട്ടയാടൽ നടത്തുകയാണെന്ന് നാരാ ലോകേഷ് ആരോപിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ