ലക്നൗ: ഉത്തർപ്രദേശിലെ കാൻപൂരിൽ അപൂർവ്വയിനം വെള്ള കഴുകനെ പിടികൂടി. ഒരാഴ്ചയോളമായി പ്രദേശത്ത് കറങ്ങിനടന്ന ഹിമാലയൻ ഗ്രിഫൺ കഴുകനെയാണ് കാൻപൂരിലെ കേണൽഗഞ്ചിലെ ഈദ്ഗാഹ് സെമിത്തേരിയിൽ നിന്ന് പിടികൂടിയത്. ഹിമാലയത്തിലെ ഏറ്റവും വലുതും ഭാരമേറിയതുമായ പക്ഷിയാണ് ഹിമാലയൻ ഗ്രിഫൺ കഴുകൻ. വംശനാശ ഭീഷണി നേരിടുന്ന ഒരിനമാണിത്.
പ്രദേശവാസികൾ അസാമാന്യ വലിപ്പമുള്ള ഒരു പക്ഷി പറക്കുന്നത് കണ്ട കൗതുകത്തിലായിരുന്നു ആദ്യം. പിന്നീടാണ് കഴുകനാണെന്ന് തിരിച്ചറിഞ്ഞത്. പലതവണ പിടിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടെന്നും പിന്നെ നിലത്തിറങ്ങി ഇരുന്നതോടെയാണ് പിടികൂടിയതെന്നും നാട്ടുകാർ പറഞ്ഞു. ഉടൻതന്നെ വനം വകുപ്പ് അധികൃതരെ വിവരമറിയിച്ച് കഴുകനെ കൈമാറി. പക്ഷിയെ പ്രദേശവാസികൾ പിടിച്ചു കൊണ്ടിരിക്കുന്ന വിഡിയോയും പുറത്തു വന്നിട്ടുണ്ട്. നിരവധി പേരാണ് അപൂർവ്വയിനം കഴുകനെ കാണാൻ സ്ഥലത്തെത്തുന്നത്.
കഴുകന്റെ വലുപ്പം കാമറയിൽ കാണിക്കാൻ ആളുകൾ അതിന്റെ ചിറകുകൾ വിരിക്കുന്നുണ്ട്. ചിറകുകൾ മാത്രം അഞ്ചടിയോളം വലുപ്പമുള്ളതാണ്. ടിബറ്റൻ പീഠഭൂമിയിലെ ഹിമാലയത്തിലാണ് ഇവ കൂടുതലായും കാണുപ്പെടുന്നത്. 1972ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരം ഇവയെ സംരക്ഷിച്ചു വരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ