3,200 കിലോമീറ്റര്‍ ദൂരം, 50 വിനോദ സഞ്ചാര കേന്ദ്രങ്ങളിലൂടെ; ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ നദീജല ക്രൂസിന് തുടക്കം, 'ഒഴുകും കൊട്ടാരം' കാണാം

ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ നദീജല ആഡംബര ക്രൂസ് എംവി ഗംഗാവിലാസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ലാഗ് ഓഫ് ചെയ്തു
നദീജല ആഡംബര ക്രൂസ് എംവി ഗംഗാവിലാസ്, എഎന്‍ഐ
നദീജല ആഡംബര ക്രൂസ് എംവി ഗംഗാവിലാസ്, എഎന്‍ഐ

ലക്‌നൗ: ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ നദീജല ആഡംബര ക്രൂസ് എംവി ഗംഗാവിലാസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ലാഗ് ഓഫ് ചെയ്തു. വാരാണസിയില്‍ നിന്ന് ആരംഭിച്ച് ബംഗ്ലാദേശിലൂടെ അസമിലെ ദിബ്രുഗഡില്‍ പൂര്‍ത്തിയാകുന്ന യാത്രയ്ക്കാണ് തുടക്കമായത്. ഫ്‌ലാഗ് ഓഫിനൊപ്പം 1000 കോടിയിലധികം വരുന്ന മറ്റു ഉള്‍നാടന്‍ ജലപാത പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിച്ചു. ഇതോടെ രാജ്യത്ത് 'റിവര്‍ ക്രൂസ് ടൂറിസ'ത്തിന്റെ പുതിയ യുഗത്തിന് തുടക്കമായിരിക്കുകയാണ്.

62 മീറ്റര്‍ നീളവും 12 വീതിയുമുള്ള ഗംഗാ വിലാസില്‍ 3 ഡെക്കുകളും 18 സ്യൂട്ടുകളുമാണുള്ളത്. ആദ്യയാത്രയില്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്നുള്ള 32 സഞ്ചാരികളാണ് ഇടംപിടിച്ചത്. 36 വിനോദസഞ്ചാരികള്‍ക്കുള്ള സൗകര്യങ്ങളുണ്ട്. ഒരാള്‍ക്ക് പ്രതിദിനം 25,000 രൂപ മുതല്‍ 50000 രൂപ വരെ ചെലവാകും. ഏകദേശം 20 ലക്ഷം രൂപയാണ് ഒരാള്‍ക്ക് ആകെ ചെലവാകുക.

51 ദിവസം നീണ്ട യാത്രയില്‍ ഇന്ത്യയിലെയും ബംഗ്ലദേശിലെയും 27 നദീതടങ്ങളിലൂടെ കടന്നുപോകുന്ന ഗംഗാവിലാസ് 3,200 കിലോമീറ്റര്‍ ദൂരമാണ് പിന്നിടുന്നത്. ലോക പൈതൃക കേന്ദ്രങ്ങള്‍, ദേശീയ പാര്‍ക്കുകള്‍ എന്നിവയുള്‍പ്പെടെ 50 വിനോദ സഞ്ചാര കേന്ദ്രങ്ങളും സന്ദര്‍ശിക്കാം. 

51 ദിവസത്തിനിടെ, വാരാണസിയിലെ ഗംഗാ ആരതി, ഏറ്റവും വലിയ നദി ദ്വീപായ അസമിലെ മജുലി, ബിഹാര്‍ സ്‌കൂള്‍ ഓഫ് യോഗ, വിക്രംശില യൂണിവേഴ്‌സിറ്റി, സുന്ദര്‍ബന്‍ ഡെല്‍റ്റ, കാസിരംഗ ദേശീയ ഉദ്യാനം, ബിഹാറിലെ പട്‌ന, ജാര്‍ഖണ്ഡിലെ സാഹിബ്ഗഞ്ച്, ബംഗാളിലെ കൊല്‍ക്കത്ത, ബംഗ്ലദേശിലെ ധാക്ക, അസമിലെ ഗുവാഹത്തി തുടങ്ങിയ പ്രധാന നഗരങ്ങള്‍, മറ്റു ലോക പൈതൃക കേന്ദ്രങ്ങള്‍ എന്നിവിങ്ങളിലൂടെയാണ് ആഡംബര ക്രൂസ് സഞ്ചരിക്കുക. ഇതിലൂടെ ഇന്ത്യയുടെയും ബംഗ്ലദേശിന്റെയും കല, സംസ്‌കാരം, ചരിത്രം, എന്നിവ അനുഭവിക്കാന്‍ സഞ്ചാരികള്‍ക്കാകും. എംവി ഗംഗാ വിലാസിന്റെ അടുത്ത യാത്ര ഈ വര്‍ഷം സെപ്റ്റംബറില്‍ ആരംഭിക്കും. ഇതിന്റെ ബുക്കിങ് ഉടന്‍ തുടങ്ങും. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com