ചണ്ഡീഗഡ്: 40 വർഷം തുടർച്ചയായി ടിക്കറ്റ് എടുക്കുന്ന മഹന്ത് ദ്വാരക ദാസിന് ഭാഗ്യം തുണച്ചത് 88-ാം വയസിൽ. പഞ്ചാബിലെ ദെരബസി-ത്രിവേദി ക്യാമ്പ് സ്വദേശിയായ ദ്വാരക ദാസിന് ബുധനാഴ്ചയാണ് അഞ്ച് കോടിയുടെ ലോഹ്രി മകർ സക്രാന്തി ബമ്പർ ലോട്ടറി അടിക്കുന്നത്.
അദ്ദേഹത്തിന് ലോട്ടറി അടിച്ച വിവരം അറിഞ്ഞ് ആ നാട് മുഴുവൻ ആഘോഷത്തിലാണ്. 'എന്നെങ്കിലും ഒരു ദിവസം ബമ്പർ അടിക്കുമെന്ന പ്രതീക്ഷയിലായിരുന്നു എല്ലാ മാസവും ലോട്ടറി എടുത്തിരുന്നത്. അന്നൊന്നും ലോട്ടറി അടിച്ചില്ല. ജീവിതകാലം മുഴുവൻ നന്നായി അധ്വാനിച്ചു. ഇനി ഈ പണം എന്റെ കുടുംബം ഉപയോഗിക്കും' ദ്വാരക ദാസ് പറഞ്ഞു.
1947ൽ തന്റെ 13-ാം വയസിലാണ് മഹന്ത് ദ്വാരക ദാസും കുടുംബവും ഇന്ത്യയിലേക്ക് പലായനം ചെയ്തത്. പണം തന്റെ രണ്ട് മക്കൾക്കും തുല്യമായി വീതിക്കാനാണ് തീരുമാനമെന്നും ദ്വാരക ദാസ് വ്യക്തമാക്കി.
സിരാക്‌പൂരിൽ ലോട്ടറി കച്ചവടം നടത്തുന്ന ലോകേഷിൽ നിന്നാണ് ദ്വാരക ദാസ് ലോട്ടറി എടുത്തത്. നികുതിയിളവ് കഴിഞ്ഞ് ഏകദേശം 3.5 കോടി രൂപ ദാസിന് ലഭിക്കും. 'അദ്ദേഹത്തിൻറെ കൊച്ചുമകൻ നിഖിൽ ശർമ്മയാണ് മുത്തച്ഛന് പ്രത്യേക അക്കങ്ങളുള്ള ലോട്ടറി ടിക്കറ്റ് വേണമെന്ന് പറഞ്ഞ് എൻറെ അടുത്ത് വന്നത്. അതനുസരിച്ചുള്ള ഒരു ടിക്കറ്റ് ഞാൻ അദ്ദേഹത്തിന് നൽകി. അതിനാണെങ്കിൽ ബമ്പറടിക്കുകയും ചെയ്തു. ലോട്ടറി അടിച്ചതിലൂടെ ആ കുടുംബത്തിൽ വലിയ മാറ്റമുണ്ടാകുമെന്നും ടിക്കറ്റ് വിറ്റതിൽ അതിയായ സന്തോഷമുണ്ടെന്നും'' ലോകേഷ് പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ