ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠയ്‌ക്കെതിരെ പ്രതിഷേധക്കുറിപ്പിട്ടതിന്, കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരുടെ മകള്‍ക്ക് വീടൊഴിയാന്‍ നോട്ടീസ്. റസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷനാണ് വീടൊഴിയാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുള്ളത്. സമൂഹത്തില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും വിദ്വേഷം പടര്‍ത്തുകയും ചെയ്തതിന് മാപ്പു പറയുകയോ അല്ലെങ്കില്‍ വീടു വിട്ടു പോകുകയോ ചെയ്യണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
അയോധ്യയിലെ പ്രാണപ്രതിഷ്ഠയില്‍ പ്രതിഷേധിച്ച് താന്‍ അന്നേദിവസം ഉപവാസമിരിക്കുമെന്ന് മണിശങ്കര്‍ അയ്യരുടെ മകള്‍ സുരണ്യ അയ്യര്‍ ജനുവരി 20ന് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. ഇതില്‍ പ്രകോപിതരായാണ് റസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ വീട് ഒഴിയാന്‍ നോട്ടീസ് നല്‍കിയത്. മതവികാരം വ്രണപ്പടുത്തുന്ന തരത്തില്‍ പ്രതികരിക്കുന്നവരെ തങ്ങള്‍ക്ക് അംഗീകരിക്കാന്‍ സാധിക്കില്ല.
തങ്ങള്‍ ചെയ്തത് ശരിയാണെന്ന് ഇരുവര്‍ക്കും തോന്നുന്നുണ്ടെങ്കില്‍ മറ്റൊരു സ്ഥലത്ത് വീടു നോക്കുന്നതാണ് നല്ലത്. അവിടത്തെ റസിഡന്‍സ് അസോസിയേഷന് ഇത്തരം വിദ്വേഷങ്ങള്‍ക്ക് നേരെ കണ്ണടയ്ക്കാന്‍ കഴിഞ്ഞെക്കുമെന്നും ജംഗ്പുരയിലെ റസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ. കപില്‍ കക്കര്‍ നല്‍കിയ നോട്ടീസില്‍ പറയുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നല്‍കിയ സത്യവാങ്മൂലം പ്രകാരം മണിശങ്കര്‍ അയ്യരുടെ ഉടമസ്ഥതയിലുള്ളതാണ് ഈ വീട്.
ജംഗ്പുരയിലെ വീട്ടില്‍ താന്‍ താമസിക്കുന്നില്ല. അവിടെ ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും സുരണ്യ അയ്യര്‍ പ്രതികരിച്ചു. അതിനിടെ, ഡല്‍ഹിയിലെ റസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്റെ നോട്ടീസിനെ പിന്തുണച്ച് ബിജെപി നേതാവ് അമിത് മാളവ്യ രംഗത്തെത്തി. ഹിന്ദു വിശ്വാസങ്ങളെ അധിക്ഷേപിക്കുന്ന എല്ലാവര്‍ക്കുമുള്ള സന്ദേശമാണ് റസിഡന്‍സ് അസോസിയേഷന്റെ നോട്ടീസെന്ന് അമിത് മാളവ്യ സമൂഹമാധ്യമക്കുറിപ്പിൽ അഭിപ്രായപ്പെട്ടു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ