ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റിൽ വിഹിതം കുറഞ്ഞ സാഹചര്യത്തിൽ ദക്ഷിണേന്ത്യ പ്രത്യേക രാജ്യമാക്കണമെന്ന കോൺഗ്രസ് എംപി ഡി കെ സുരേഷിന്റെ പ്രസ്താവന വിവാദത്തിൽ. വിവാദ പ്രസ്താവന പിന്‍വലിച്ച് ഡി കെ സുരേഷ് മാപ്പുപറയണമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. സുരേഷിന്റേത് സത്യപ്രതിജ്ഞാ ലംഘനമാണ്. വിഷയം എത്തിക്‌സ് കമ്മിറ്റി പരിശോധിക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.
ഡി കെ സുരേഷ് കുമാറിനെതിരെ കോണ്‍ഗ്രസും സോണിയാഗാന്ധിയും നടപടി സ്വീകരിക്കാന്‍ തയ്യാറാകണം. ഇല്ലെങ്കില്‍ നിങ്ങളും 'തുക്ഡെ തുക്ഡെ'യില്‍ പങ്കാളികളാണെന്ന് രാജ്യത്തെ ജനങ്ങള്‍ വിശ്വസിക്കും. കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു.
കേന്ദ്ര ബജറ്റിലെ ദക്ഷിണേന്ത്യയോടുള്ള അവഗണനയില്‍ പ്രതിഷേധിച്ചുകൊണ്ടായിരുന്നു ഡികെ സുരേഷിന്റെ പരാമര്‍ശം. ദക്ഷിണേന്ത്യക്കുള്ള ഫണ്ടുകളുടെ വിഹിതത്തില്‍ കേന്ദ്രസര്‍ക്കാര്‍ വലിയ കുറവ് വരുത്തുകയാണ്. ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ ദക്ഷിണേന്ത്യക്ക് പ്രത്യേക രാജ്യമാകേണ്ടി വരുമെന്നായിരുന്നു സുരേഷിന്റെ പ്രസ്താവന.
തങ്ങള്‍ക്ക് അവകാശപ്പെട്ട പണം ഉത്തരേന്ത്യക്ക് നല്‍കുകയാണ്. ഇതിന് പരിഹാരമുണ്ടായില്ലെങ്കില്‍ വേറെ രാജ്യം വേണമെന്ന ആവശ്യം ഞങ്ങള്‍ ഉയര്‍ത്തും. ഹിന്ദി സംസാരിക്കുന്ന ആളുകള്‍ അതിന് ഞങ്ങളെ നിര്‍ബന്ധിക്കുകയാണെന്നും ഡികെ സുരേഷ് പറഞ്ഞു.
പ്രസ്താവന വിവാദമായതിന് പിന്നാലെ വിശദീകരണവുമായി ഡി കെ സുരേഷ് എംപി രംഗത്തെത്തിയിരുന്നു. ഫണ്ട് വിതരണത്തില്‍ കേന്ദ്രസര്‍ക്കാരും ബിജെപിയും കാണിക്കുന്ന അനീതി ശ്രദ്ധയില്‍പ്പെടുത്തുക മാത്രമാണ് ഉദ്ദേശിച്ചതെന്നാണ് സുരേഷ് വിശദീകരിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ