ന്യൂഡല്‍ഹി: തോട്ടിപ്പണിക്കിടെ (മാനുവല്‍ സ്‌കാവഞ്ചിങ്) മരിച്ച ശുചീകരണ തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ നഷ്ടപരിഹാരം അധികമായി സംസ്ഥാന സര്‍ക്കാര്‍ നല്‍കണമെന്ന് ഡല്‍ഹി ഹൈക്കോടതി. കഴിഞ്ഞ വര്‍ഷം സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഉത്തരവ്.
നിലവില്‍ ഇവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരമായി നല്‍കിയത്.
തോട്ടിപ്പണിയില്‍ ജീവന്‍ നഷ്ടപ്പെട്ട വ്യക്തികളുടെ കുടുംബാംഗങ്ങളെ കോടതിയെ സമീപിക്കാന്‍ നിര്‍ബന്ധിക്കുന്നതിനുപകരം സമാനമായ അവസ്ഥയുള്ള എല്ലാ വ്യക്തികള്‍ക്കും ബാക്കി 20 ലക്ഷം രൂപ നല്‍കാന്‍ സംസ്ഥാനം ശ്രമിക്കുമെന്ന് കോടതി പ്രതീക്ഷിക്കുന്നതായി ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് പറഞ്ഞു.
ഒരു വ്യക്തി കോടതിയെ സമീപിക്കുകയും അദ്ദേഹത്തിന് അനുകൂലമായ ഒരു നിയമ പ്രഖ്യാപനം ലഭിക്കുകയും ചെയ്യുമ്പോള്‍, കോടതിയെ സമീപിക്കാന്‍ അത്തരം അവസ്ഥയുള്ള എല്ലാ വ്യക്തികളെയും നിര്‍ബന്ധിക്കാതെ സമാനമായ സ്ഥിതിയിലുള്ള എല്ലാ വ്യക്തികള്‍ക്കും സംസ്ഥാനം ഒരേ ആനുകൂല്യം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായും ജസ്റ്റിസ് പ്രസാദ് പറഞ്ഞു.
ബല്‍റാം സിംഗ് വേഴ്‌സസ് യൂണിയന്‍ ഓഫ് ഇന്ത്യ, 2023-ല്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തില്‍ ഹര്‍ജിക്കാര്‍ക്ക് 20 ലക്ഷം രൂപ നല്‍കാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് മായാ കൗര്‍ എന്ന സ്ത്രീ ഉള്‍പ്പെടെ നിരവധിപ്പേരാണ് കോടതിയെ സമീപിച്ചത്. ഇന്ന് മുതല്‍ ആറാഴ്ചക്കകം തുക നല്‍കണമെന്നാണ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. തോട്ടിപ്പണിയില്‍ ജീവന്‍ നഷ്ടപ്പെട്ട തൊഴിലാളികളുടെ വിധവകളാണ് ഹര്‍ജിക്കാര്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ