'അഗ്നിപഥ് യുവാക്കളോടുള്ള അനീതി', അധികാരത്തിലെത്തിയാല്‍ നിര്‍ത്തലാക്കും: കോണ്‍ഗ്രസ്

റിക്രൂട്ട്‌മെന്റ് പ്രക്രിയ പൂര്‍ത്തിയാക്കിയ രണ്ട് ലക്ഷത്തോളം ചെറുപ്പക്കാര്‍ക്ക് നിയമനം നല്‍കണമെന്നും കോണ്‍ഗ്രസ്
മല്ലികാര്‍ജുന്‍ ഖാര്‍ഗെ
മല്ലികാര്‍ജുന്‍ ഖാര്‍ഗെഫയല്‍

ന്യൂഡല്‍ഹി: കേന്ദ്രത്തില്‍ അധികാരത്തിലെത്തിയാല്‍ അഗ്നിപഥ് ഒഴിവാക്കി പഴയ സൈനിക റിക്രൂട്ട്‌മെന്റ് സ്‌കീമിലേയ്ക്ക് തിരികെയെത്തുമെന്ന് കോണ്‍ഗ്രസ്. റിക്രൂട്ട്‌മെന്റ് പ്രക്രിയ പൂര്‍ത്തിയാക്കിയ രണ്ട് ലക്ഷത്തോളം ചെറുപ്പക്കാര്‍ക്ക് നിയമനം നല്‍കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

'അഗ്‌നിപഥ്' പദ്ധതി സായുധ സേനയില്‍ സ്ഥിരമായി ജോലി തേടുന്ന യുവാക്കളോട് കാണിക്കുന്ന കടുത്ത അനീതിയാണെന്നു ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് കത്തെഴുതി. യുവാക്കള്‍ക്ക് നീതി ഉറപ്പാക്കണമെന്ന് ഖാര്‍ഗെ ആവശ്യപ്പെട്ടു. സായുധ സേനയിലെ പതിവ് റിക്രൂട്ട്‌മെന്റ് റദ്ദാക്കിയതിനാല്‍ രണ്ട് ലക്ഷത്തോളം യുവാക്കളുടെ ഭാവി അനിശ്ചിതത്വത്തിലാണെന്ന് സായുധ സേനയുടെ പരമോന്നത കമാന്‍ഡറായ രാഷ്ട്രപതിക്ക് അയച്ച കത്തില്‍ ഖാര്‍ഗെ പറഞ്ഞു.

മല്ലികാര്‍ജുന്‍ ഖാര്‍ഗെ
'രാജ്യത്തെ ജനങ്ങള്‍ ഇപ്പോള്‍ വലിയ സ്വപ്‌നം കാണുന്നു'; മൂന്നാം ഊഴം ജൂണില്‍ തുടങ്ങുമെന്ന് നരേന്ദ്രമോദി

അഗ്‌നിപഥ് പദ്ധതിയില്‍ നിരവധി പ്രശ്‌നങ്ങളുണ്ട്. ഈ പദ്ധതി വിവേചനപരമാണെന്നും അദ്ദേഹം പറഞ്ഞു. നീതിക്കായുള്ള പോരാട്ടത്തില്‍ രാജ്യസ്‌നേഹവും ധീരതയും നിറഞ്ഞ സൈനിക ഉദ്യോഗാര്‍ഥികള്‍ക്കൊപ്പമാണ് തങ്ങളെന്ന് ഖാര്‍ഗെയുടെ കത്ത് ടാഗ് ചെയ്തുകൊണ്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എക്‌സില്‍ പറഞ്ഞു.

സൈനിക സേവനം മനസ്സില്‍ കണ്ട് രാജ്യത്തുടനീളമുള്ള ലക്ഷക്കണക്കിന് യുവാക്കള്‍ രാവും പകലും കഠിനാധ്വാനം ചെയ്യുന്നുണ്ടെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു. തണുപ്പായാലും ചൂടായാലും മഴയായാലും അവര്‍ അതിരാവിലെ എഴുന്നേറ്റ് ഓട്ടം പരിശീലിക്കുന്നു. സൈന്യത്തില്‍ ചേരുമെന്നും രാജ്യത്തെ സേവിക്കുമെന്നും ജോലി ലഭിക്കുമെന്നും അവര്‍ കരുതുന്നു. അഗ്‌നിവീര്‍ യോജന കൊണ്ടുവന്നതിലൂടെ രാജ്യത്തെ ലക്ഷക്കണക്കിന് യുവാക്കളുടെ സ്വപ്‌നങ്ങളാണ് ബിജെപി സര്‍ക്കാര്‍ തകര്‍ത്തതെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേര്‍ത്തു. ഇത്തരമൊരു പദ്ധതിയുടെ ആവശ്യമില്ലെന്നാണ് കാണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സച്ചിന്‍ പൈലറ്റ് വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com