ചെന്നൈ: പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതൽ വിറ്റ് കാശാക്കിയ പൊലീസുകാരൻ സിസിടിവിയിൽ കുടുങ്ങി. ചെന്നൈ ഓട്ടേരി പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന നിരോധിത പാൻമസാലയാണ് ഹെഡ് കോൺസ്റ്റബിളായ വെങ്കിടേഷ് കടത്തിയത്. സിറ്റി ഇന്‍റലിജന്‍സ് വകുപ്പിലെ ഉദ്യോഗസ്ഥനാണ് വെങ്കിടേഷ്. പൊലീസുകാരൻ തൊണ്ടിമുതൽ സ്റ്റോർ റൂമിൽ നിന്നും മോഷ്‌ടിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സ്റ്റോർ റൂമിലെ സിസിടിവി ദൃശ്യങ്ങൾ സ്റ്റേഷൻ ചമുതലയുള്ള ഉദ്യോഗസ്ഥൻ യാദൃശ്ചികമായി പരിശോധിച്ചപ്പോഴാണ് പൊലീസുകാരന്റെ കള്ളക്കളി പിടിക്കപ്പെടുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമീപത്തെ കടകളിൽ നിന്നും പിടിച്ചെടുത്ത 770 കിലോ നിരോധിത പാൻമസാല സ്റ്റേഷനിൽ സൂക്ഷിച്ചിരുന്നു. ഇതിൽ നിന്നും അഞ്ച് കിലോ പാൻമസാലയാണ് വെങ്കിടേഷ് കടത്തിയത്. സ്റ്റോർ മാനേജർ ഭക്ഷണം കഴിക്കുന്നതിനിടെ അകത്തുകടന്ന വെങ്കിടേഷ് എന്തോ സാധനം തിരയുകയും പിന്നീട് സ്റ്റോർ മാനേജറുടെ ശ്രദ്ധ മാറിയപ്പോൾ പാൻമസാല പാക്കറ്റുകൾ ഒളിപ്പിച്ചു കടത്തിയ ശേഷം പുറത്ത് രണ്ട് പേർക്ക് കൈമാറുന്നതും വിഡിയോയിൽ കാണാം.
18 പൗച്ചുകളാണ് നഷ്‌ടമായതെന്നും ബാക്കി തൊണ്ടിമുതൽ സ്റ്റേഷനിൽ തന്നെയുണ്ടെന്നും നോർത്ത് ചെന്നൈ അഡീഷണൽ കമ്മീഷണർ പറഞ്ഞു. വിശദമായ റിപ്പോർട്ടിന് ശേഷം വെങ്കിടേശിനെതിരെ കേസെടുത്ത് വകുപ്പുതല നടപടി സ്വീകരിക്കുമെന്നും അഡീഷണൽ കമ്മീഷണർ അറിയിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ