ന്യൂഡല്‍ഹി: ഭക്ഷണം കഴിച്ചതിന് ശേഷം മൗത്ത് ഫ്രഷ്നര്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് അഞ്ചുപേര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സംഭവത്തില്‍ റസ്റ്റോറന്റ് മാനേജര്‍ അറസ്റ്റില്‍. റസ്റ്റോറന്റ് ഉടമയ്ക്കും ജീവനക്കാര്‍ക്കുമെതിരെ കേസെടുത്തതായും മാനേജറെ അറസ്റ്റ് ചെയ്തതായും മനേസര്‍ പൊലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതായും പൊലീസ് ഓഫീസര്‍ സുരേന്ദര്‍ ഷിയോറന്‍ പറഞ്ഞു.
ഗുരുഗ്രാമിലാണ് സംഭവം. ഗുരുഗ്രാമിലെ ഒരു കഫേയില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് ശേഷം മൗത്ത് ഫ്രഷ്നര്‍ അഞ്ചുപേര്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. വായില്‍ നിന്ന് രക്തം വരികയും പൊള്ളലേല്‍ക്കുകയും ചെയ്തതായാണ് പരാതിയില്‍ പറയുന്നത്. അഞ്ചുപേരും ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ രണ്ടുപേര്‍ ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മൗത്ത് ഫ്രഷനര്‍ ഉപയോഗിച്ച ഇവര്‍ വേദന കൊണ്ട് നിലവിളിക്കുകയും കരയുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് നടപടി. പൊള്ളലേറ്റ ഒരാളുടെ വായില്‍ ഐസ് ഇടുന്നതും പിന്നീട് ഛര്‍ദിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഗുരുഗ്രാമിലെ കഫേയിലെത്തിയ അങ്കിത് കുമാറിനും ഭാര്യയ്ക്കും സുഹൃത്തുക്കള്‍ക്കുമാണ് വായില്‍ പൊള്ളലേറ്റത്.'മൗത്ത് ഫ്രഷ്നറില്‍ അവര്‍ എന്താണ് കലര്‍ത്തിയതെന്ന് അറിയില്ല. ഇവിടെ എല്ലാവരും ഛര്‍ദ്ദിക്കുകയാണ്'- അങ്കിത് കുമാറിന്റെ വാക്കുകള്‍. നാവില്‍ മുറിവുകളും വായയില്‍ പൊള്ളലേറ്റിട്ടുമുണ്ട്. എന്ത് തരം ആസിഡാണ് അവര്‍ നല്‍കിയതെന്ന് അറിയില്ലെന്നും അങ്കിത് കുമാര്‍ പറയുന്നു.
മൗത്ത് ഫ്രഷ്‌നറിന്റെ പാക്കറ്റ് ഡോക്ടറെ കാണിച്ചുവെന്നും ഡോക്ടര്‍ ഞെട്ടിക്കുന്ന കാര്യങ്ങളാണ് പറഞ്ഞതെന്നും അങ്കിത് കുമാര്‍ വ്യക്തമാക്കുന്നു. മൗത്ത് ഫ്രഷ്നര്‍ പരിശോധിച്ച ഡോക്ടര്‍ പറഞ്ഞത് ഇത് ഡ്രൈ ഐസ് ആണെന്നാണ്. കാര്‍ബണ്‍ ഡയോക്സൈഡിന്റെ ഖരരൂപമാണ് ഡ്രൈ ഐസ്. മൗത്ത് ഫ്രഷ്നര്‍ ആസിഡാണെന്നും ഇത് മരണത്തിലേക്ക് വരെ നയിച്ചേക്കാമെന്നും ഡോക്ടര്‍ പറഞ്ഞതായും അങ്കിത് കുമാറിന്റെ പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കാർബൺ ഡൈ ഓക്സൈഡിൻ്റെ തണുത്തതും ഖര രൂപത്തിലുള്ളതുമാണ് ഡ്രൈ ഐസ്. ഇത് ശരീരത്തിൽ എത്തിയാൽ പൊള്ളലിനും ശ്വാസംമുട്ടലിനും ഇടയാക്കുമെന്നും വിദഗ്ധർ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ