ന്യൂഡൽഹി: ഹിമാചല്‍പ്രദേശില്‍ കോണ്‍ഗ്രസ് വിമത എം എല്‍ എമാരെ അയോഗ്യരാക്കിയ നടപടി സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. അയോഗ്യരാക്കിയത് ചോദ്യം ചെയ്ത് വിമത എം എല്‍ എ മാര്‍ നൽകിയ ഹർജിയിൽ ഹിമാചൽ പ്രദേശ് നിയമസഭ സ്പീക്കർക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു.
രാജ്യസഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ക്രോസ് വോട്ട് ചെയ്തതിനാണ് ആറ് കോണ്‍ഗ്രസ് വിമത എംഎല്‍എ മാരെ സ്പീക്കര്‍ കുല്‍ദീപ് സിംഗ് പതാനിയ അയോഗ്യരാക്കിയത്. ഇതു ചോദ്യം ചെയ്ത് നൽകിയ ഹർജിയിൽ നാലാഴ്ചയ്ക്കുള്ളിൽ മറുപടി നൽകാനാണ് സ്പീക്കറോട് കോടതി ആവശ്യപ്പെട്ടിട്ടുള്ളത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബഞ്ചാണ് കേസ് പരിഗണിച്ചത്. ഹരജിയില്‍ തീര്‍പ്പാകും വരെ വിമത എം എല്‍ എ മാര്‍ നിയമസഭ നടപടികളില്‍ പങ്കെടുക്കരുതെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. രാജ്യസഭ തെരഞ്ഞെടുപ്പിനും പിന്നാലെ, നിയമസഭയില്‍ ധനകാര്യ ബില്ലിലും സര്‍ക്കാരിനെതിരെ ഇവർ നിലപാട് സ്വീകരിച്ചിരുന്നു.
സര്‍ക്കാറിന് അനുകൂലമായി വോട്ട് ചെയ്യാനുള്ള വിപ്പ് ലംഘിച്ചതോടെയാണ് ഇവരെ സ്പീക്കര്‍ അയോഗ്യരാക്കിയത്. രജീന്ദര്‍ റാണ, സുധീര്‍ ശര്‍മ, ഇന്ദര്‍ ദത്ത് ലഖന്‍പാല്‍, ദേവീന്ദര്‍ കുമാര്‍ ഭൂട്ടൂ, രവി താക്കൂര്‍, ചേതന്യ ശര്‍മ എന്നിവരാണ് അയോഗ്യരാക്കപ്പെട്ട എംഎല്‍എമാര്‍. ആറുപേർ അയോഗ്യരായതോടെ, നിയമസഭയിലെ അംഗബലം 68ല്‍ നിന്ന് 62 ആയി കുറഞ്ഞു. കോണ്‍ഗ്രസ് എംഎല്‍എമാരുടെ എണ്ണം 40ല്‍ നിന്ന് 34 ആയി ചുരുങ്ങിയിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ