ബെംഗളൂരു: സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസില്‍ ജനതാദള്‍ (എസ്) നേതാവും എംഎല്‍എയുമായ എച്ച് ഡി.രേവണ്ണ അറസ്റ്റില്‍. പിതാവായ മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയുടെ പത്മനാഭ നഗറിലെ വീട്ടില്‍നിന്നാണ് കസ്റ്റഡിയില്‍ എടുത്തത്.
രഹസ്യ വിവിരത്തെ തുടര്‍ന്ന് എഡിജിപി വികെ സിങ്ങിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് രേവണ്ണയെ പിടികൂടിയത്. രേവണ്ണയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിനു പിന്നാലെയാണ് നടപടി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഏപ്രില്‍ 28 ന് ഹസനിലെ ഹോളനരസിപുര ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് പ്രകാരം രേവണ്ണയും, മകനും ജെഡിഎസ് എംപിയുമായ പ്രജ്വല്‍ രേവണ്ണയും 47 കാരിയായ വീട്ടുജോലിക്കാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്.
രേവണ്ണയ്ക്കെതിരെ അദ്ദേഹത്തിന്റെ ഭാര്യയുടെ ബന്ധു കൂടിയായ സ്ത്രീയാണ് (48) പരാതി നൽകിയത്. വീട്ടിൽ ജോലിക്കു നിന്ന തന്നെ രേവണ്ണ പീഡിപ്പിച്ചിരുന്നതായും പ്രജ്വൽ മകളുടെ അശ്ലീല വിഡിയോ ചിത്രീകരിച്ചെന്നും പരാതിയിൽ പറയുന്നു.
കേസില്‍ രേവണ്ണയ്ക്കെതിരെ കഴിഞ്ഞ ദിവസം ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. വീട്ടുജോലിക്കാരിയുടെ പീഡന പരാതിയില്‍ അറസ്റ്റ് ഒഴിവാക്കുന്നതിനു മുന്‍കൂര്‍ ജാമ്യം തേടിയ രേവണ്ണയോട് വെള്ളിയാഴ്ച ചോദ്യം ചെയ്യലിനു ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും എത്തിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചത്.
പീഡനക്കേസിലെ പ്രതിയായ രേവണ്ണയുടെ മകന്‍ പ്രജ്വല്‍ രേവണ്ണയ്ക്കെതിരെയും പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം ലുക്കൗട്ട് നോട്ടീസ് സ് പുറത്തിറക്കിയിരുന്നു. സിബിഐ പ്രജുല്‍ രേവണ്ണയ്ക്കായുള്ള ബ്ലൂ കോര്‍ണര്‍ നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്.
മുന്‍ ഹാസന്‍ ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ ബലാത്സംഗ പരാതിയിലാണ് പ്രജ്വല്‍ രേവണ്ണക്കെതിരെ മെയ് ഒന്നിന് രണ്ടാമത്തെ കേസ് രജിസ്റ്റര്‍ ചെയ്തത്.
രേവണ്ണയും സഹായി സതീഷ് ബാബണ്ണയും ചേര്‍ന്ന് പ്രജ്വല്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് പറയപ്പെടുന്ന അതിജീവിതയെ തട്ടിക്കൊണ്ടുപോയെന്നാണ് മൂന്നാമത്തെ കേസ്. മെയ് 2 ന് മൈസൂരിലെ കെആര്‍ നഗര പൊലീസ് സ്റ്റേഷനില്‍ മൂന്നാമത്തെ കേസ് രജിസ്റ്റര്‍ ചെയ്തത്.
ഈ കേസില്‍ ബാബണ്ണയെ പൊലീസ് അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. ശനിയാഴ്ച, മൈസൂരിലെ ഹുന്‍സൂര്‍ താലൂക്കിലെ കലേനഹള്ളി ഗ്രാമത്തില്‍ രേവണ്ണയുടെ സഹായിയുടെതായി ആരോപിക്കപ്പെടുന്ന ഒരു ഫാം ഹൗസില്‍ നിന്ന് തട്ടിക്കൊണ്ടുപോയ യുവതിയെ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ