![Prajwal Revanna](http://media.assettype.com/samakalikamalayalam%2F2024-05%2F3cfebc1a-8605-4acd-b520-f4344b8d9701%2Fprajwal_revanna.jpg?w=480&auto=format%2Ccompress&fit=max)
ബംഗലൂരു: ലൈംഗികാതിക്രമ കേസുകളില്‍ പ്രതിയായ ജെഡിഎസ് നേതാവ് പ്രജ്വല്‍ രേവണ്ണയുടെ നയതന്ത്ര പാസ്‌പോര്‍ട്ട് റദ്ദാക്കാന്‍ നീക്കം ശക്തമാക്കി കര്‍ണാടക സര്‍ക്കാര്‍. പ്രജ്വല്‍ രേവണ്ണയുടെ ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് റദ്ദാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
വിദേശത്തു നിന്നും പ്രജ്വല്‍ രേവണ്ണയെ നാട്ടിലെത്തിക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നും കത്തില്‍ സിദ്ധരാമയ്യ ആവശ്യപ്പെട്ടു. ഗുരുതരമായ കുറ്റങ്ങള്‍ ചെയ്ത പ്രജ്വല്‍ രാജ്യം വിടാനും ഒളിവില്‍ പോകാനും നയതന്ത്ര പാസ്‌പോര്‍ട്ട് ദുരുപയോഗം ചെയ്തു എന്നത് തന്നെ പാസ്‌പോര്‍ട്ടിന്റെ നയതന്ത്ര പരിരക്ഷ റദ്ദാക്കാനുള്ള മതിയായ കാരണമാണെന്ന് സിദ്ധരാമയ്യ കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ലൈംഗിക വീഡിയോകൾ പുറത്തു വന്നതിനു പിന്നാലെ ജർമനിയിലേക്ക് കടന്ന പ്രജ്വൽ രേവണ്ണയുടെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം നേരത്തെ വിദേശകാര്യ മന്ത്രാലയത്തിനു കത്തയച്ചിരുന്നു. ഇന്ത്യയിലേക്ക് മടങ്ങി വരാൻ പ്രജ്വലിനോട് പിതൃസഹോദരനും ജെഡിഎസ് നേതാവുമായ എച്ച് ഡി കുമാരസ്വാമി ആവശ്യപ്പെട്ടിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായി കുടുംബത്തിന്റെ അന്തസ് സംരക്ഷിക്കണമെന്നും കുമാരസ്വാമി പ്രജ്വലിനോട് ആവശ്യപ്പെട്ടിരുന്നു.
എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി 33 കാരനായ പ്രജ്വല്‍ രേവണ്ണ ഇത്തവണ ഹാസനില്‍ നിന്നും മത്സരിച്ചിരുന്നു. മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ മകന്‍ രേവണ്ണയുടെ മകനാണ് പ്രജ്വല്‍. ഇയാളുടെ ലൈംഗിക വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. തനിക്ക് ലഭിച്ച പെന്‍ഡ്രൈവില്‍ പ്രജ്വല്‍ രേവണ്ണ സ്ത്രീകളെ ലൈംഗികമായി ഉപദ്രവിക്കുന്ന 2976 വീഡിയോകളുണ്ടെന്ന് ബിജെപി നേതാവ് ദേവരാജ ഗൗഡ വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ സ്ത്രീകള്‍ അടക്കമുള്ളവരുമായി പ്രജ്വല്‍ രേവണ്ണ ലൈംഗികവേഴ്ചയില്‍ ഏര്‍പ്പെടുന്ന ദൃശ്യങ്ങളും ഇതിലുള്‍പ്പെട്ടിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ