പൊതുമേഖല ബാങ്കുകളുടെ ഓഹരി വിറ്റഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം; ന്യായീകരണം സെബി വ്യവസ്ഥ 

യുകോ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ബാങ്ക് അടക്കം എട്ടു ബാങ്കുകളുടെ ഓഹരി വിറ്റഴിക്കാനാണ് നീക്കം
പൊതുമേഖല ബാങ്കുകളുടെ ഓഹരി വിറ്റഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം; ന്യായീകരണം സെബി വ്യവസ്ഥ 

മുംബെ: പൊതുമേഖല ബാങ്കുകളിലെ ഓഹരി പങ്കാളിത്തം നിര്‍ദിഷ്ട പരിധിയിലേക്ക് താഴ്ത്താന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ 25 ശതമാനം ഓഹരികള്‍ പൊതുജനങ്ങള്‍ക്കായി നീക്കി വെയ്ക്കണമെന്ന സെബിയുടെ മാനദണ്ഡം മുന്‍നിര്‍ത്തിയാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. നിലവില്‍ യൂണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര,സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് ആന്റ് സിന്ധ് ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് , യുകോ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എന്നി എട്ടു പൊതുമേഖല ബാങ്കുകളിലെ കേന്ദ്രസര്‍ക്കാരിന്റെ ഓഹരി പങ്കാളിത്തം 75 ശതമാനത്തിന് മുകളിലാണ്. ഉദാഹരണമെന്ന നിലയില്‍ യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയിലെ  ഓഹരി പങ്കാളിത്തം  86 ശതമാനം വരും. ഇത്തരത്തില്‍ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി ഓഹരി അധികമായി കൈവശം വെയ്ക്കുന്നത് ഒഴിവാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. 
നിലവില്‍ പൊതുമേഖല ബാങ്കുകള്‍ എല്ലാം തന്നെ നിഷ്‌ക്രിയാസ്തി ഭീഷണി നേരിടുന്നുണ്ട്.  ബേസല്‍ ത്രീ വ്യവസ്ഥകള്‍ പാലിക്കുന്നതിന് ബാങ്കുകള്‍ മൂലധന പരിധി ഉയര്‍ത്തേണ്ടതും അനിവാര്യമാണ്. ഇതും കണക്കിലെടുത്താണ് ഓഹരി വിറ്റഴിക്കലുമായി മുന്നോട്ടുപോകാന്‍ കേന്ദ്രസര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്. വിപണിയിലെ സാഹചര്യങ്ങളും എല്‍ഐസി അടക്കമുളള ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളുടെ താല്പര്യങ്ങളും കണക്കിലെടുത്ത് നടപടി സ്വീകരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നത്.  2015 ല്‍ പൊതുമേഖല ബാങ്കുകളിലെ ഓഹരി പങ്കാളിത്തം 52 ശതമാനമായി താഴ്ത്താന്‍ ലക്ഷ്യമിടുന്നതായി കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com