ന്യൂഡൽഹി: അടുത്ത വർഷം ഏപ്രിൽ മുതൽ പുതിയ വാഹനങ്ങൾക്ക് അതിസുരക്ഷ നമ്പർ പ്ലേറ്റുകൾ (എച്ച്എസ്ആർപി) നിർബന്ധമാക്കി കേന്ദ്ര ഗതാഗത മന്ത്രാലയം. കേന്ദ്ര മോട്ടോർ വാഹന നിയമം ഭേദഗതി ചെയ്താണ് പുതിയ വിജ്ഞാപനം ഇറക്കിയത്. പുതിയ വാഹനങ്ങൾ ഷോറൂമിൽ നിന്നു പുറത്തിറക്കുമ്പോൾ തന്നെ വാഹന നിർമാതാക്കൾ അതിസുരക്ഷ നമ്പർ പ്ലേറ്റുകൾ പതിച്ചു നൽകണം.
രജിസ്ട്രേഷൻ മാർക്ക്, വാഹനത്തിൽ ഉപയോഗിക്കുന്ന ഇന്ധനം എന്നിവ സൂചിപ്പിക്കുന്ന അടയാളങ്ങളും അതിസുരക്ഷ നമ്പർ പ്ലേറ്റിൽ ഉണ്ടായിരിക്കണം. സംസ്ഥാന സർക്കാരുകളുടെ അനുമതി ഉണ്ടെങ്കിൽ പഴയ വാഹനങ്ങളിലും അതിസുരക്ഷ നമ്പർ പ്ലേറ്റുകൾ ഘടിപ്പിക്കാം. നിലവിൽ ഡൽഹി, ഗുജറാത്ത്, ബംഗാൾ, അസം, മധ്യപ്രദേശ് തുടങ്ങിയ ചില സംസ്ഥാനങ്ങളിൽ അതിസുരക്ഷാ നമ്പർപ്ലേറ്റ് സംവിധാനം നടപ്പാക്കിയിട്ടുണ്ട്.
അലുമിനിയം പ്ലേറ്റിൽ ക്രോമിയം ഉപയോഗിച്ച് ഹോളോഗ്രാഫ് രീതിയിൽ അക്കങ്ങൾ എഴുതിയാണ് അതി സുരക്ഷാ നമ്പർ പ്ലേറ്റുകൾ തയാറാക്കുന്നത്. ഓരോ വാഹനത്തിനും വ്യത്യസ്ത കോഡുകൾ ലേസർ വിദ്യ ഉപയോഗിച്ച് നമ്പർ പ്ലേറ്റിൽ ഘടിപ്പിക്കും. രജിസ്ട്രേഷൻ നടത്തുന്ന വാഹനത്തിന്റെ എഞ്ചിൻ നന്പറടക്കം എല്ലാ വിവരങ്ങളും കോഡുമായി ബന്ധിപ്പിക്കും. ഇതുവഴി വ്യാജ നമ്പർ പ്ലേറ്റിൽ ഓടുന്നുതും മോഷണമടക്കമുള്ള കാര്യങ്ങളിലും സുരക്ഷ ഉറപ്പാക്കാൻ കഴിയും. നമ്പർ പ്ലേറ്റ് അഴിച്ചുമാറ്റാനോ മാറ്റങ്ങൾ വരുത്താനോ ശ്രമിച്ചാൽ ഇവ ഉപയോഗ ശൂന്യമാകുന്ന രീതിയിലാണ് നിർമിച്ചിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ