മുംബൈ: രാജ്യത്ത് നിരക്കുകള്‍ ഏകീകരിച്ച് ഒറ്റ ചരക്കുസേവന നികുതി നിരക്ക് ഏര്‍പ്പെടുത്തുന്നതിനുളള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാരെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റലി. 12 ശതമാനത്തിനും 18 ശതമാനത്തിനും ഇടയിലുളള നിരക്കാവും നിശ്ചയിക്കുക. ഇതിന് വേണ്ടിയുളള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ജിഎസ്ടി വരുമാനത്തെ അടിസ്ഥാനമാക്കിയാണ് ഇതുസംബന്ധിച്ചെല്ലാം തീരുമാനം കൈക്കൊളളുക എന്നും അരുണ്‍ ജെയ്റ്റലി ഓര്‍മ്മിപ്പിച്ചു. കൂടുതല്‍ വരുമാനം ലഭിച്ചാല്‍ ഇതെല്ലാം യാഥാര്‍ത്ഥ്യമാകുന്ന സാഹചര്യം ഉരുത്തിരിയും. ഭാവിയില്‍ പൂജ്യം, അഞ്ച് ശതമാനം, അംഗീകൃത നിരക്ക് എന്നിങ്ങനെ സ്ലാബുകള്‍ ഭേദഗതി ചെയ്യപ്പെടാമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ആഡംബര വസ്തുക്കള്‍, ദോഷകരമായ വസ്തുക്കള്‍ എന്നിവയ്ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന അമിത നികുതി നിരക്ക് അതേപോലെ തുടരാനുളള സാധ്യതയും അദ്ദേഹം തളളിക്കളയുന്നില്ല.
പുതിയ പരിഷ്‌കരണത്തിന്റെ ഭാഗമായി ചരക്കുസേവനനികുതിയിലെ 28 ശതമാനം സ്ലാബിനെ പൂര്‍ണമായി ഇല്ലായ്മ ചെയ്യാനും സര്‍ക്കാരിന് പദ്ധതിയുണ്ട്. ഇതിന്റെ തുടക്കമെന്ന നിലയിലാണ് 28 ശതമാനം നികുതി നിരക്കിന്റെ പരിധിയില്‍ ഉണ്ടായിരുന്ന 23 ഉല്‍പ്പനങ്ങളെ ഇതില്‍ നിന്ന് ഒഴിവാക്കിയത്. കഴിഞ്ഞ ജിഎസ്ടി യോഗത്തിലാണ് ഈ ഉല്‍പ്പനങ്ങളുടെ നിരക്ക് കുറച്ചത്. നിലവില്‍ സിമന്റും ഓട്ടോമൊബൈല്‍ ഘടകഉല്‍പ്പനങ്ങളുമാണ് 28 ശതമാനം സ്ലാബിന്റെ പരിധിയില്‍ വരുന്നത്. നിര്‍മ്മാണമേഖലയിലെ മുഖ്യ അസംസ്‌കൃത വസ്തു എന്ന നിലയില്‍ സിമന്റിനെ ഈ പരിധിയില്‍ നിന്ന് ഒഴിവാക്കുക എന്നതാണ് അടുത്ത മുന്‍ഗണന. നിലവില്‍ മറ്റു നിര്‍മ്മാണ സാമഗ്രികളെല്ലാം തന്നെ 28 ശതമാനം നിരക്കില്‍ നിന്ന് കുറച്ചിട്ടുണ്ട്. യഥാക്രമം 18, 12 ശതമാനം എന്നിങ്ങനെയാണ് നിരക്ക് താഴ്ത്തിയതെന്നും അദ്ദേഹം പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ