വാഷിംഗ്ടൺ: ആഗോള വ്യവസായ ഭീമന്‍മാരായ ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ കമ്പനിയുടെ ടാൽക്കം പൗഡറിൽ വർഷങ്ങളായി ആസ്ബറ്റോസ് ഘടകം ഉപയോഗിച്ചിരുന്നതായി കണ്ടെത്തി. റോയിട്ടേഴ്സ് ആണ് ഇത് റിപ്പോർട്ട് ചെയ്തത്. ഇൗ റിപ്പോർട്ടിനു പിന്നാലെ കമ്പനിയുടെ ഓഹരിവിലയിൽ പത്ത് ശതമാനത്തോളം ഇടിവ് വന്നു.
ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ ടാൽക്കം പൗഡറിൽ ആസ്‌ബെറ്റോസ് ഘടകം അടങ്ങിയിട്ടുണ്ടെന്ന റിപ്പോർട്ടുകൾ നേരത്തെയും പുറത്ത് വന്നിരുന്നു. ഇത് കാൻസറിന് കാരണമാകുന്നതായി ചൂണ്ടിക്കാട്ടി നിരവധി കേസുകൾ കമ്പനിക്കെതിരേ നിലനിൽക്കുന്നതിനിടെയാണ് റോയിട്ടേഴ്സിന്‍റെ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.
1971 മുതൽ ടാൽക്കം പൗഡറിൽ ആസ്‌ബെറ്റോസ് ഘടകം ഉപയോഗിച്ചു വരുന്നതായി കമ്പനിക്ക് അറിയാമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
അതേസമയം, റോയിട്ടേഴ്സിന്‍റെ റിപ്പോർട്ട് നിഷേധിച്ച് ജോണ്സൻ ആൻഡ് ജോണ്‍സന്റെ അഭിഭാഷകർ രംഗത്തെത്തി. റോയിട്ടേഴ്സിലെ ലേഖനം തെറ്റാണെന്നും കമ്പനിയെ തകർക്കാൻ ലക്ഷ്യംവച്ചുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് ഈ റിപ്പോർട്ട് തയാറാക്കിയിരിക്കുന്നതെന്നുമാണ് അഭിഭാഷകർ പറഞ്ഞത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ