മിനിമം ബാലന്‍സ് പിഴ; പിഴയിനത്തില്‍ മൂന്നരവര്‍ഷം കൊണ്ട് പൊതുമേഖല ബാങ്കുകള്‍ ഈടാക്കിയത് 10000 കോടി 

അക്കൗണ്ടില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്താത്തതിന്റെ പേരില്‍ അടക്കം വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് പൊതുമേഖല ബാങ്കുകള്‍ അക്കൗണ്ട് ഉടമകളില്‍ നിന്ന് പിഴയായി ഈടാക്കിയത് 10000 കോടി രൂപ
മിനിമം ബാലന്‍സ് പിഴ; പിഴയിനത്തില്‍ മൂന്നരവര്‍ഷം കൊണ്ട് പൊതുമേഖല ബാങ്കുകള്‍ ഈടാക്കിയത് 10000 കോടി 

ന്യൂഡല്‍ഹി: അക്കൗണ്ടില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്താത്തതിന്റെ പേരില്‍ അടക്കം വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് പൊതുമേഖല ബാങ്കുകള്‍ അക്കൗണ്ട് ഉടമകളില്‍ നിന്ന് പിഴയായി ഈടാക്കിയത് 10000 കോടി രൂപ. നിര്‍ദിഷ്ട സൗജന്യ എടിഎം ഇടപാടുകള്‍ക്ക് പുറമേയുളള ഓരോ ഇടപാടിനും കഴിഞ്ഞ മൂന്നരവര്‍ഷക്കാലം പൊതുമേഖല ബാങ്കുകള്‍ ചുമത്തിയിരുന്ന ചാര്‍ജും കൂടി കണക്കാക്കിയുളള ആകെ തുകയാണ് ഇത്. ഇതുസംബന്ധിച്ച് പാര്‍ലമെന്റില്‍ സമര്‍പ്പിച്ച രേഖയില്‍ നിന്നാണ് ഞെട്ടിക്കുന്ന കണക്ക് പുറത്തുവന്നത്. 

2012ല്‍ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന് ഈടാക്കിയിരുന്ന പിഴ നിര്‍ത്തലാക്കി. പിന്നീട് 2017 ഏപ്രിലില്‍ ഇത് വീണ്ടും ആരംഭിച്ചത് പ്രതിഷേധത്തിന് ഇടയാക്കി. മെട്രോ നഗരങ്ങളില്‍ സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സായി നിലനിര്‍ത്തേണ്ട തുകയാണ് തര്‍ക്കത്തിന് കാരണം. 5000 രൂപയാണ് മിനിമം ബാലന്‍സായി എസ്ബിഐ നിശ്ചയിച്ചത്. ഇതിനെതിരെ പ്രതിഷേധം കനത്തതോടെ മിനിമം ബാലന്‍സ് 3000 രൂപയായി കുറച്ചു. കൂടാതെ മിനിമം ബാലന്‍സ് നിലനിര്‍ത്തിയില്ലെങ്കില്‍ ചുമത്തിയിരുന്ന പിഴ തുകയിലും കുറവ് വരുത്തി. 20 ശതമാനം മുതല്‍ 50 ശതമാനം വരെ കുറവാണ് വരുത്തിയത്. ഇതിന് പുറമേ പ്രധാനമന്ത്രി ജന്‍ധന്‍  യോജന പ്രകാരം ആരംഭിച്ച അക്കൗണ്ടുകളെ പിഴയില്‍ നിന്ന് എസ്ബിഐ ഒഴിവാക്കിയതായും രേഖയില്‍ പറയുന്നു.  

സ്വകാര്യ മേഖലയിലെ ബാങ്കുകളും മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന് പിഴ ഈടാക്കി വന്‍ തുക കൈക്കലാക്കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പാര്‍ലമെന്റില്‍ നല്‍കിയ മറുപടിയില്‍ ഇക്കാര്യം പറയുന്നില്ല. വിവിധ സേവനങ്ങള്‍ക്ക് ഉപഭോക്താക്കളില്‍നിന്ന് ഫീസ് ഈടാക്കാനുള്ള അധികാരം ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്നുണ്ടെന്ന് മറുപടിയില്‍ പറയുന്നു. 

റിസര്‍വ് ബാങ്ക് നിര്‍ദേശ പ്രകാരം രാജ്യത്തെ ആറ് മെട്രോ നഗരങ്ങളിലെ എടിഎമ്മുകളില്‍ മാസത്തില്‍ മൂന്ന് സൗജന്യ ഇടപാടുകള്‍ മാത്രമേ അനുവദിക്കുന്നുള്ളൂ. മുംബൈ, ന്യൂഡല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത, ഹൈദരാബാദ് എന്നിവിടങ്ങളിലാണിത്. മറ്റിടങ്ങളില്‍ ഇത് അഞ്ച് സൗജന്യ ഇടപാടുകളാണെന്നും അധികമായി വരുന്ന ഓരോ ഇടപാടിനും ഉപഭോക്താവില്‍നിന്ന് 20 രൂപ ഈടാക്കുമെന്നും മറുപടിയില്‍ വ്യക്തമാക്കുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com