യോഗങ്ങളില്‍ ഏമ്പക്കം വേണ്ട, വൃത്തിയായി ഷേവ് ചെയ്യണം, ടൈ കെട്ടാനും മറക്കണ്ട; എസ്ബിഐ ജീവനക്കാരോടു പറയുന്നു

യോഗങ്ങളില്‍ ഏമ്പക്കം വേണ്ട, വൃത്തിയായി ഷേവ് ചെയ്യണം, ടൈ കെട്ടാനും മറക്കണ്ട; എസ്ബിഐ ജീവനക്കാരോടു പറയുന്നു
യോഗങ്ങളില്‍ ഏമ്പക്കം വേണ്ട, വൃത്തിയായി ഷേവ് ചെയ്യണം, ടൈ കെട്ടാനും മറക്കണ്ട; എസ്ബിഐ ജീവനക്കാരോടു പറയുന്നു

മുംബൈ: ജോലിസമയത്ത് പെരുമാറേണ്ടത് എങ്ങനെയെന്നും ഏതു വിധത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കണമെന്നും നിര്‍ദേശിച്ചുകൊണ്ട് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജീവനക്കാര്‍ക്ക് ബാങ്ക് പുതിയ 'പെരുമാറ്റച്ചട്ടം' കൊണ്ടുവരുന്നു. ഇതാദ്യമായാണ് ഒരു പൊതുമേഖലാ ബാങ്ക് ജീവനക്കാര്‍ക്കായി ഇത്തരത്തില്‍ ഡ്രസ് കോഡ് ഉള്‍പ്പെടെയുള്ള പെരുമാറ്റച്ചട്ടം നിര്‍ദേശിക്കുന്നത്.

ജീവനക്കാര്‍ ഓരോരുത്തരും ബാങ്കിന്റെ അംബാസഡര്‍മാരാണെന്നും അതിന് അനുസരിച്ചുള്ള പെരുമാറ്റമാണ് അവരില്‍നിന്നുണ്ടാവേണ്ടതെന്നും വ്യക്തമാക്കിക്കൊണ്ടാണ് എച്ച്ആര്‍ വിഭാഗം പുതിയ നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്. കൃത്യമായി ഷേവ് ചെയ്തു വരിക, മുടി ചീകിയൊതുക്കുക, വ്യക്തിശുചിത്വം പാലിക്കുക, വായ്‌നാറ്റവും വിയര്‍പ്പു ഗന്ധവും ഇല്ലാതിരിക്കാന്‍ ശ്രദ്ധിക്കുക തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ പുതിയ നിര്‍ദേശങ്ങളിലുണ്ട്.

ഓഫിസില്‍ സ്ലിപ്പര്‍ ധരിക്കേണ്ടെന്നാണ് ഡ്രോസ് കോഡ് നിര്‍ദേശിക്കുന്നത്. ഷൂ ധരിച്ചു വരണം, അത് വൃത്തിയായി സൂക്ഷിച്ചതുമായിരിക്കണമെന്ന് എച്ച് ആര്‍ വിഭാഗത്തിന്റെ നിര്‍ദേശങ്ങളിലുണ്ട്. ബെല്‍റ്റും ഷൂവും ഒരേ നിറമാവുന്നതാണ് നല്ലത്. പാന്റ്‌സിന്റെ നിറത്തിന് യോജിച്ച സോക്‌സ് വേണം ധരിക്കാന്‍. 

ചെക് ഷര്‍ട്ട് ആണെങ്കില്‍ ഒറ്റ നിറത്തിലുള്ള ടൈ ആണ് അഭികാമ്യം. ഒറ്റ നിറത്തിലുള്ള ഷര്‍ട്ട് ആണെങ്കില്‍ ടൈ ചെക് ആവുന്നതാണ് നല്ലത്. കസ്റ്റമേഴ്‌സിനോട് ഇടപെടുമ്പോള്‍ നിര്‍ബന്ധമായും ടൈ ധരിക്കണം.

ടീ ഷര്‍ട്ട്, ജീന്‍സ്, സ്‌പോര്‍ട്‌സ് ഷൂ പോലുളളവ ഒഴിവാക്കണം. സ്മാര്‍ട്ട് ഫോര്‍മല്‍ വസ്ത്രങ്ങളാണ് അഡ്മിനിസ്‌ട്രേറ്റിവ് ജോലികള്‍ ചെയ്യുന്ന പുരുഷ ജീവനക്കാര്‍ക്ക് നിര്‍ദേശിച്ചിട്ടുള്ളത്. വനിതാ ജീവനക്കാരും ഫോര്‍മല്‍ വസ്ത്രങ്ങള്‍ ധരിക്കണം. എന്നാല്‍ അത് ഇന്ത്യന്‍ തന്നെ ആവണമെന്ന് നിര്‍ബന്ധമില്ല. 

യോഗങ്ങളില്‍ പങ്കെടുക്കുമ്പോള്‍ ഏമ്പക്കം വിടുന്നത് ഒഴിവാക്കണം. ഏമ്പക്കം അടുത്തിരിക്കുന്നവര്‍ക്ക് അരോചകമാവുമെന്നതിനാലാണ് ഇത്. യോഗത്തില്‍ നാടന്‍ ഭാഷയിലുള്ള സംസാരവും വേണ്ട- നിര്‍ദേശത്തില്‍ വിശദീകരിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com