ട്രായ്‌മേധാവിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഞങ്ങള്‍ക്ക് അറിയാം ; ആര്‍ എസ് ശര്‍മ്മയുടെ അക്കൗണ്ടില്‍ 'ഒരു രൂപ' നിക്ഷേപിച്ച് ഹാക്കര്‍മാര്‍ 

ആധാര്‍ അധിഷ്ടിത പണമിടപാട് സേവനം വഴി ഒരു രൂപ ട്രായ് മേധാവിയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചാണ് ഹാക്കര്‍മാര്‍ വീണ്ടും ഞെട്ടിച്ചിരിക്കുന്നത്.
ട്രായ്‌മേധാവിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഞങ്ങള്‍ക്ക് അറിയാം ; ആര്‍ എസ് ശര്‍മ്മയുടെ അക്കൗണ്ടില്‍ 'ഒരു രൂപ' നിക്ഷേപിച്ച് ഹാക്കര്‍മാര്‍ 

ന്യൂഡല്‍ഹി:  ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തുന്നത് കൊണ്ട് ഒരു കുഴപ്പവുമില്ലെന്ന് തെളിയിക്കാന്‍ സ്വന്തം നമ്പര്‍ ട്വീറ്റ് ചെയ്ത ട്രായ് ചെയര്‍മാന്‍ ആര്‍ എസ് ശര്‍മ്മയക്ക് ഹാക്കര്‍മാരില്‍ നിന്നും കിട്ടിയത് എട്ടിന്റെ പണിയാണ്. നിമിഷങ്ങള്‍ക്കകം അദ്ദേഹത്തിന്റെ പാന്‍ നമ്പറും, മൊബൈല്‍ നമ്പറും  ഇമെയിലും എന്തിന് വാട്ട്‌സാപ്പിലെ ചിത്രം വരെ പുറത്തുവിട്ടാണ് ഹാക്കര്‍മാര്‍ ആര്‍എസ് ശര്‍മ്മയെ ഞെട്ടിച്ചത്. 

ഇപ്പോള്‍ ആര്‍ എസ് ശര്‍മ്മയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും തങ്ങള്‍ക്ക് അറിയാം എന്ന് അവകാശപ്പെട്ട് ഹാക്കര്‍മാര്‍ വീണ്ടും നെഞ്ചിടിപ്പ് വര്‍ധിപ്പിച്ചിരിക്കുകയാണ്.  ആധാര്‍ അധിഷ്ടിത പണമിടപാട് സേവനം വഴി ഒരു രൂപ ട്രായ് മേധാവിയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചാണ് ഹാക്കര്‍മാര്‍ വീണ്ടും ഞെട്ടിച്ചിരിക്കുന്നത്. ആധാറിന് സുരക്ഷാഭീഷണിയില്ലെന്ന് യുഐഡിഎഐ ആവര്‍ത്തിക്കുമ്പോഴാണ് പഴുതുകള്‍ ഉണ്ടെന്ന് ഓര്‍മ്മിപ്പിച്ച് ഹാക്കര്‍മാര്‍ വിവരങ്ങള്‍ പുറത്തുവിട്ടത്. ഒരു രൂപ ശര്‍മ്മയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചതിന്റെ സ്‌ക്രീന്‍ ഷോട്ട് ഹാക്കര്‍മാര്‍ ട്വീറ്റ് ചെയ്തു. 

ആര്‍എസ് ശര്‍മ്മയുടെ ബാങ്ക് അക്കൗണ്ടിന് പുറമേ ഇദ്ദേഹത്തിന്റെ പേരിലുളള മറ്റു അഞ്ചു ബാങ്ക് അക്കൗണ്ടുകളുടെ ഐഎഫ്എസ് സി കോഡുകളും തങ്ങള്‍ക്ക് അറിയാമെന്ന് ഹാക്കര്‍മാര്‍ ട്വിറ്റില്‍ അവകാശപ്പെട്ടു. ട്രായ് മേധാവിയുടെ അനുമതി പോലുമില്ലാതെ പണം നിക്ഷേപിക്കാന്‍ സാധിച്ചത് ബ്ലാക്ക് മെയിലിങ്, കളളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ നിയമലംഘനങ്ങള്‍ക്കുളള സാധ്യതകളിലേക്കും വിരല്‍ ചൂണ്ടുന്നതായി ഹാക്കര്‍മാര്‍ മുന്നറിയിപ്പ് നല്‍കി. എത്തിക്കല്‍ ഹാക്കര്‍മാരാണ് ആധാറിന്റെ സുരക്ഷ സംബന്ധിച്ച് ശര്‍മ്മയ്ക്കും അതുവഴി സര്‍ക്കാരിനും മുന്നറിയിപ്പുമായി രംഗത്തുവന്നത്.  എലിയറ്റ് ആല്‍ഡര്‍സണ്‍ അടക്കമുളള എത്തിക്കല്‍ ഹാക്കര്‍മാരാണ് ശര്‍മ്മയുടെ വെല്ലുവിളി ഏറ്റെടുത്തത്. 

കിങ്സ്ലി എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നാണ് ആധാറില്‍ അത്ര വിശ്വാസമുണ്ടെങ്കില്‍ പരസ്യപ്പെടുത്തുവെന്ന ആവശ്യം ഉയര്‍ന്നത്. ഇതിന് മറുപടിയായി ഇതാ എന്റെ ആധാര്‍ നമ്പര്‍ ധൈര്യമുണ്ടേല്‍ എനിക്ക് പ്രശ്‌നം ഉണ്ടാക്കുന്ന ഒരു ഉദാഹരണമെങ്കിലും ഇത് കൊണ്ട് കാണിക്കൂ എന്നായിരുന്നു ശര്‍മ്മയുടെ വെല്ലുവിളി. 

ഇതോടെ വൈറ്റ് ഹാറ്റ് ഹാക്കറായ റോബര്‍ട്ട് ബാപ്‌റ്റൈസ് പണി തുടങ്ങി. എലിയറ്റ് ആല്‍ഡര്‍സണ്‍ എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നും മിനിറ്റുകള്‍ക്കുള്ളില്‍ ശര്‍മ്മയുടെ ഫോണ്‍ നമ്പറടക്കമുള്ള വിവരങ്ങള്‍ പുറത്ത് വിട്ടു. തൊട്ടുപിന്നാലെ മറ്റൊരു കാര്യം കൂടി ആല്‍ഡര്‍സണ്‍ വെളിപ്പെടുത്തി, ' ശര്‍മ്മ ഈ ഫോണ്‍ നമ്പര്‍ ആധാറുമായി ലിങ്ക് ചെയ്തിട്ടില്ല'.ശര്‍മ്മയുടെ ജനനത്തിയതിയും പേഴ്‌സണല്‍ ഫോണ്‍ നമ്പറും ഓരോന്നായി പുറത്ത് വന്നതോടെ ' ഞാന്‍ ഇവിടെ അവസാനിപ്പിക്കുകയാണ്. ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തുന്നത് നല്ലതല്ല എന്ന് ഇപ്പോഴെങ്കിലും മനസിലാക്കിയിട്ടുണ്ടാവുമല്ലോ' എന്ന് ട്വീറ്റ് ചെയ്ത് ആല്‍ഡര്‍സണ്‍ മടങ്ങി.

ആധാര്‍ നമ്പര്‍ ഉണ്ടെങ്കില്‍ പരസ്യപ്പെടുത്തൂ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വെല്ലുവിളിക്കാനും ആല്‍ഡര്‍സണ്‍ മറന്നില്ല.

ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തുന്നത് പൗരന്റെ സ്വകാര്യതയെ ബാധിക്കില്ലെന്ന വാദഗതിക്കാരനായിരുന്നു ടെലികോം റഗുലേറ്ററി അതോറിറ്റി ചെയര്‍മാനായ ആര്‍ എസ് ശര്‍മ്മ.ഡാറ്റാ ബേസ് ഉണ്ടാക്കുന്നതിന് ആധാര്‍ അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com