ന്യൂഡല്‍ഹി: 2030ഓടെ രാജ്യത്ത് വില്‍ക്കുന്ന പകുതി വാഹനങ്ങളും സിഎന്‍ജിയിലോടുന്നതാകുമെന്ന് റിപ്പോര്‍ട്ട്. പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുകി ഹ്യൂണ്ടായി എന്നിവയായിരിക്കും മുന്‍പന്തിയില്‍ നില്‍ക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പത്തുവര്‍ഷത്തിനുള്ളില്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി 10,000 സിഎന്‍ജി സ്‌റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് നാച്വുറല്‍ ഗ്യാസ് ഇന്‍ഫ്രസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് പ്ലാനിന് സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്. ഇതിന് പുറമേ കൂടുതല്‍ നഗരങ്ങളിലേക്ക് പ്രകൃതി വാതകം വിതരണം ചെയ്യുന്നതിനുളള സാധ്യതകളും തേടിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി പത്താമത്തെ ബിഡ്ഡിങിനാവശ്യമായ നടപടികള്‍ ഈ മാസം അവസാനം പൂര്‍ത്തിയാക്കാന്‍ പെട്രോളിയം ആന്റ് നാച്ചുറല്‍ ഗ്യാസ് റെഗുലേറ്ററി ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. 124 ജില്ലകളില്‍ സിഎന്‍ജിയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയാണ് ലക്ഷ്യം.
സിഎന്‍ജി വ്യാപകമാകുന്നതോടെ അസംസ്‌കൃത എണ്ണയുടെ ഇറക്കുമതി ബില്ലില്‍ 2030ഓടെ 11 ലക്ഷം കോടി രൂപ ലാഭിക്കാനാകുമെന്നാണ് വിലയിരുത്തല്‍. രാജ്യത്ത് വില്‍ക്കുന്ന വാഹനങ്ങളില്‍ പകുതിയും സിഎന്‍ജിയിലേക്ക് മാറ്റുന്നതിലുടെയാണ് ഈ പ്രയോജനം ലഭിക്കുകയെന്നും നോമുറയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനുപുറമേ നാലുലക്ഷം തൊഴില്‍വസരങ്ങള്‍ സൃഷ്ടിക്കാനും ഇതുവഴി സാധിക്കുമെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
നിലവില്‍ മാരുതി സുസുകിയും ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യയുമാണ് സിഎന്‍ജി വാഹനങ്ങള്‍ വില്‍ക്കുന്നത്. പെട്രോളിന്റെയും ഡീസലിന്റെയും വിലവര്‍ധിച്ചതോടെ നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ ഈ കാര്‍നിര്‍മ്മാതാക്കളുടെ സിഎന്‍ജി കാര്‍ വില്‍പ്പനയില്‍ 50 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 55000 കാറുകളാണ് ഇക്കാലയളവില്‍ വിറ്റഴിച്ചത്.
സാന്‍ട്രോയുടെ സിഎന്‍ജി വേര്‍ഷന്‍ ഇറക്കിയതോടെ ചെറുകാറുകളുടെ വിഭാഗത്തില്‍ ഡിമാന്‍ഡ് കൂടിയിട്ടുണ്ട്. ഡല്‍ഹിയിലും ഗുജറാത്ത്, മഹാരാഷ്ട്ര, ആന്ധ്ര, തെലങ്കാന, ഒഡീഷ, യുപി, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുത്ത നഗരങ്ങളിലും സിഎന്‍ജി വാഹനങ്ങളാണ് പ്രധാനമായും ഓടുന്നത്. രാജ്യത്ത് ഇപ്പോള്‍ 1424 സിഎന്‍ജി സ്‌റ്റേഷനുകളുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ